India Kerala

പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് താന്‍ തന്നെയെന്ന് പി.ജെ ജോസഫ്

നിയമസഭ ചേരുമ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേക്ക് സ്വാഭാവികമായും താന്‍ തന്നെ വരുമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ പിജെ ജോസഫ്. നിയമസഭാ കക്ഷി നേതാവിന്റെ മരണമുണ്ടായാല്‍ ഡെപ്യൂട്ടി ലീഡറാണ് പകരം ആ സ്ഥാനത്തേക്ക് എത്തുക. അതിനിടെ സംസ്ഥാന സമിതി വിളിക്കണമെന്ന ജോസ് കെ. മാണി പക്ഷത്തിന്റെ ആവശ്യം വീണ്ടും പി.ജെ ജോസഫ് തള്ളി. പാര്‍ട്ടി സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന് വേണ്ടി പ്രവര്‍ത്തിച്ചതില്‍ ഫലം കണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലമെന്ന മഴ പെയ്‌തൊഴിഞ്ഞിട്ടും കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയില്‍ മരം പെയുകയാണ്. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേക്ക് താന്‍ തന്നെ എത്തുമെന്ന് പി.ജെ ജോസഫ് വ്യക്തമാക്കുന്നു. നിലവില്‍ നിമസഭാ കക്ഷി ഉപനേതാവ് സ്ഥാനം താനാണ് വഹിക്കുന്നത്. ലീഡറിന്റെ മരണമുണ്ടായത്‌ കൊണ്ട് ആ സ്ഥാനത്തേക്ക് സ്വാഭാവികമായും താനെത്തുമെന്നും ജോസഫ് പറയുന്നു. കോട്ടയത്തെ പാര്‍ട്ടി സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനായി താന്‍ പാര്‍ട്ടി പറഞ്ഞയിടങ്ങളിലൊക്കെ പ്രവര്‍ത്തിച്ചു. കേരളത്തിലെ രാഹുല്‍ തരംഗവും കെ.എം മാണിയുടെ മരണവും ഭൂരിപക്ഷം കൂടാന്‍ ഘടകങ്ങളായി എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കോട്ടയത്തെ മിന്നും വിജയത്തോടെ ജോസഫ് വിഭാഗത്തിന്റെ വായടപ്പിക്കാനാണ് ജോസ് കെ. മാണി പക്ഷത്തിന്റെ ശ്രമം. എന്ത് വിലകൊടുത്തും സംസ്ഥാന സമിതി വിളിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യമെങ്കിലും അതിനുള്ള സാഹചര്യമിപ്പോഴില്ലെന്ന് പി.ജെ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. പാര്‍ട്ടി പിടിക്കാന്‍ ഇരുപക്ഷവും നീക്കങ്ങള്‍ സജീവമാക്കുന്ന സാഹചര്യത്തിലാണ് പി.ജെയുടെ ഈ പ്രസ്താവന.