Kerala

ഇ മൊബിലിറ്റി പദ്ധതി: ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉറപ്പ് വേണമെന്ന് പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി

നടപടിക്രമങ്ങളിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല, കേരളത്തിന് ഗുണകരമാകുന്ന പദ്ധതി പുറത്തേക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്നവർക്ക് വളം വച്ച് കൊടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ മൊബിലിറ്റി പദ്ധതിയിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നടപടിക്രമങ്ങളിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല, കേരളത്തിന് ഗുണകരമാകുന്ന പദ്ധതി പുറത്തേക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്നവർക്ക് വളം വച്ച് കൊടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇമൊബിലിറ്റിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് അക്കമിട്ടാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉറപ്പ് വേണമെന്ന് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ. ഹെസുമായി കരാർ ഒപ്പിട്ടത് നടപടിക്രമങ്ങൾ പാലിച്ച്. ഫയല്‍ പരിശോധിക്കുമ്പോള്‍ ഒരു ഭാഗം മാത്രം കാണുകയും അതിനുമുമ്പും പിമ്പുമുള്ളത് വിട്ടുപോവുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ ഫയല്‍ തനിയെ നടന്നു പോയതല്ല. അതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രി അതില്‍ ഇതില്‍ ഒരു വാചകം എഴുതിയിട്ടുണ്ട്.’ചീഫ് സെക്രട്ടറി കാണുക’ എന്നതാണ് ആണ് ആ വാചകം. അതായത് ഫയലില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് ചീഫ് സെക്രട്ടറി പരിശോധിച്ച് അതില്‍ അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്.

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിക്ക് സെബി നിരോധനം ഉണ്ടെന്ന വാദത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. സംസ്ഥാനത്ത് നിക്ഷേപിക്കാൻ വരുന്ന കമ്പനികളെ ഓടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിവാദം ഉണ്ടാക്കിയാലും പദ്ധതിയിൽ നിന്ന് പിന്മാറില്ല. മറ്റാരെയോ സഹായിക്കാൻ നീക്കമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.