Kerala

കേരളത്തിലെ ഏഴ് കലക്ടര്‍മാര്‍ മുസ്‍ലിംകള്‍: പി. സി ജോര്‍ജിന്‍റെ വിദ്വേഷപ്രസംഗം വിവാദമാകുന്നു

ഈരാറ്റുപേട്ടയില്‍ പി. സി ജോര്‍ജ് എം.എല്‍.എ നടത്തിയ വിദ്വേഷപ്രസംഗം വിവാദമാകുന്നു. കേരളത്തിലെ 7 കലക്ടര്‍മാര്‍ ഒരു സമുദായത്തില്‍പെട്ടവരാണെന്നാണ് പി.സി ജോര്‍ജ് പറയുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ പ്രധാനപ്പെട്ട പോസ്റ്റുകളിലെല്ലാം ഒരേ സമുദായത്തിലുള്ളവരാണെന്നും ജോര്‍ജ് പ്രസംഗിക്കുന്നുണ്ട്. മുസ്‍ലിം വിഭാഗത്തിലുള്ളവരുടെ കഠിനാധ്വാനത്തെപ്പറ്റിയാണ് പറഞ്ഞതെന്നാണ് ജോര്‍ജിന്‍റെ വിശദീകരണം

സിറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് ഈരാറ്റുപേട്ടയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍. ഏഴ് കലക്ടര്‍മാരും ഒരു സമുദായത്തില്‍ നിന്നുള്ളവരാണെന്ന് പ്രസംഗത്തിന്റെ ആദ്യഭാഗത്തില്‍ പറയുന്നു. എവിടെ നിന്നാണ് ഈ കണക്കുകളെന്ന ചോദ്യത്തിനും പി സി ജോര്‍ജിന് മറുപടി ഉണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ഒരു വിഭാഗത്തില്‍ മാത്രമുള്ളവരാണെന്നായിരുന്നു അടുത്ത പരാമര്‍ശം. ഉദ്ദേശിച്ചത് സി.പി.എമ്മിനെയാണെന്നാണ് പി.സി ജോര്‍ജിന്‍റെ ന്യായീകരണം. തന്‍റെ പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ഈരാറ്റുപേട്ട സ്റ്റേഷനിലും പി.സി ജോര്‍ജ് പരാതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ പ്രധാന തസ്തികകളിലെല്ലാം അമുസ്‌ലിം ഉദ്യോഗസ്ഥരാണെന്ന വസ്തുത മറച്ചുവച്ചാണ് പി.സി ജോര്‍ജിന്‍റെ പരാമര്‍ശം. ഉന്നതവിദ്യാസ വകുപ്പിനു കീഴിലെ സംസ്ഥാനത്തെ 13 സര്‍വ്വകലാശാലകളില്‍ ഒരിടത്തു മാത്രമാണ് മുസ്‌ലിം വിസിയുള്ളത്. മന്ത്രി കെ.ടി ജലീലിന്‍റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ആളല്ലാതെ മറ്റു മതത്തില്‍പ്പെട്ട ഒരു ഉന്നതോദ്യോഗസ്ഥനെ പോലും കാണാനാവില്ലെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്.

എന്നാല്‍ വസ്തുത ഇങ്ങനെയാണ്:

അഡീഷണല്‍ സെക്രട്ടറിമാര്‍:

  1. വീണ എന്‍ മാധവന്‍ ഐഎഎസ്
  2. വിജയകുമാര്‍ ആര്‍
  3. അജയന്‍ സി.

ജോയിന്‍റ് സെക്രട്ടറിമാര്‍:

  1. തരുണ്‍ ലാല്‍ എസ്
  2. ഹരികുമാര്‍ ജി.

അണ്ടര്‍ സെക്രട്ടറിമാര്‍:

  1. ശ്രീകല എസ്
  2. രാജേഷ്‌കുമാര്‍ കെ കെ
  3. സ്വപ്ന പി
  4. ബാലസുബ്രഹ്‌മണ്യന്‍ വി
  5. ശ്രീദേവി ഇ എസ്

സെക്ഷന്‍ ഓഫീസര്‍മാര്‍:

  1. ജയകുമാര്‍ ബി
  2. രേഖ എസ്
  3. ജോസ് എ
  4. അനില്‍കുമാര്‍ ടി
  5. പ്രിയദര്‍ശിനി മോഹന്‍ദാസ്
  6. മനോജ് കുമാര്‍ എം. എസ്
  7. സംഗീത എസ്
  8. രാധാമണി അമ്മ ഒ
  9. വിനീഷ് കുമാര്‍ ജി
  10. രാകേഷ് എസ്. പി.

തപാല്‍ സെക്ഷന്‍ ഓഫിസ് സൂപ്രണ്ട്

  • വത്സല

സംസ്ഥാനത്ത് 14ല്‍ ഏഴ് കലക്ടമാരും മുസ്‍ലിംകളാണെന്ന പി.സി ജോര്‍ജിന്‍റെ വാദവും തെറ്റാണ്.

4 കളക്ടര്‍മാര്‍ മാത്രമാണ് മുസ്‍ലിംകളുള്ളത്.

  • കൊല്ലം (ബി അബ്ദുല്‍ നാസര്‍)
  • പത്തനംതിട്ട (പി ബി നൂഹ്)
  • തൃശൂര്‍ (എസ് ഷാനവാസ്)
  • വയനാട് (ഡോ. അദീല അബ്ദുല്ല)

ഇവരാരൊക്കെ പ്രവര്‍ത്തന മികവില്‍ കലക്ടര്‍മാരായവരാണ്. മുസ്‌ലിം ക്വാട്ടയില്‍ കലക്ടര്‍മാരായവരല്ല.

മാത്രമല്ല, മന്ത്രി ജലീലിന്‍റെ കീഴിലുമല്ല ജില്ലാ കലക്ടര്‍മാര്‍. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലുള്ള കഴിഞ്ഞ നാലര വര്‍ഷവും 12 വൈസ് ചാന്‍സലര്‍മാരില്‍ ഒരാള്‍ പോലും മുസ്‌ലിം ആയിരുന്നില്ല. കഴിഞ്ഞ മാസം നിലവില്‍ വന്ന ശ്രീനാരായണ ഓപണ്‍ സര്‍വകലാശാലയിലാണ് ഏക മുസ്‌ലിം വിസിയെ നിയമിച്ചത്. അതും വെള്ളാപ്പള്ളി നടേശനടക്കമുള്ളവരുടെ എതിര്‍പ്പിനെ മറികടന്ന്. അതേസമയം കേരളത്തിലെ എം.പിമാരില്‍ ലോക്‌സഭയില്‍ അഞ്ചും രാജ്യസഭയില്‍ രണ്ടും ഉള്‍പ്പെടെ ഏഴു പേര്‍ 18% മാത്രമുള്ള ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നാണെന്നുള്ള കാര്യം പി.സി ജോര്‍ജ് മറച്ചുവെക്കുന്നു. 28 ശതമാനമുള്ള മുസ്‌ലിം സമുദായത്തില്‍ നിന്ന് ഇരുസഭകളിലുമായി ആകെയുള്ളത് 4 പേരാണെന്നതാണ് വസ്തുത.

പ്രസംഗം വിവാദമായതോടെ വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ച് പി.സി ജോര്‍ജ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.