Kerala

പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്നുള്ള ഭക്ഷ്യവിഷബാധ; ഇതുവരെ ചികിത്സ തേടിയത് 68 പേർ

എറണാകുളം പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കൂടുതൽ പേർ ചികിത്സ തേടി. ഇതുവരെ 68 പേരാണ് ചികിത്സ തേടിയത്. പറവൂർ താലൂക്ക് ആശുപത്രിയിൽ മാത്രം 40 പേർ ചികിത്സ തേടിയിട്ടുണ്ട്. ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

ചെറിയ രീതിയിൽ ശർദ്ദിയും ദേഹാസ്വാസ്ഥ്യം ഉൾപ്പെടെയുള്ള മറ്റു ചില പ്രശ്നങ്ങളും ഉണ്ടായതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ ആളുകൾ ആശുപത്രിയിലെത്തി പ്രാഥമിക പരിശോധന നടത്തി മടങ്ങി. ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.

ഇന്നലെ രാത്രിയോടെയാണ് പറവൂർ ടൗണിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെത്തി ആളുകൾ കുഴിമന്തിയും ഷവർമ്മ ഉൾപ്പെടെയുള്ള വിഭവങ്ങളും കഴിച്ചുമടങ്ങിയത്. രാവിലെയോടെ ആറു പേർക്ക് ഛർദ്ദി ഉൾപ്പെടെയുള്ള ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് ഇവർ പറവൂർ താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി. പിന്നീട് കൂടുതൽ ആളുകൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയായിരുന്നു.

കളമശ്ശേരിയിൽ കേടായ 500 കിലോ ഇറച്ചി വിതരണം ചെയ്തത് 49 റെസ്റ്റോറൻ്റുകളിലാണെന്ന് കണ്ടെത്തി. നഗരസഭയുടെ ആരോഗ്യവിഭാഗം പുറത്തുവിട്ട പട്ടിക 24നു ലഭിച്ചു. നഗരത്തിലെ വിവിധ പ്രമുഖ റെസ്റ്റോറൻ്റുകളിലേക്കൊക്കെ ഈ ഇറച്ചി വിതരണം ചെയ്തിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ന് ചേരുന്ന നഗരസഭാ യോഗം വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കളമശ്ശേരി നഗരസഭയിലേക്ക് മാർച്ച് നടത്തും. പ്രതികൾ രണ്ടുപേരും ഒളിവിലാണ്.

ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഈ ഇറച്ചി എത്തിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തണമെന്ന് നേരത്തെ തന്നെ നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. നഗരസഭാ സെക്രട്ടറി പൊലീസിന് രേഖാമൂലം പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 273, 269 വകുപ്പുകൾ പ്രകാരമാണ് കേസ്. ബോധപൂർവ്വം പൊതുജന ആരോഗ്യത്തിന് കേട് ഉണ്ടാകുന്ന വിധം പ്രവർത്തിച്ചു, രോഗം പരത്തുന്ന തരത്തിൽ ഇത്തരം സംഭവങ്ങൾ നടത്തി എന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.