Kerala

പാറശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയുമായി ഇന്നും തെളിവെടുപ്പ്

പാറശാല ഷാരോൺ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായി അന്വേഷണസംഘം ഇന്നും തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയും ഷാരോണും ഒരുമിച്ച് കഴിഞ്ഞു എന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക.

കഴിഞ്ഞദിവസം നടത്തിയ 9 മണിക്കൂറിൽ അധികം നീണ്ടു നിന്ന തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പ്രധാനമായും ഷാരോൺ രാജിന് നൽകിയ വിഷവും അതുപോലെതന്നെ അതിനു വേണ്ടി ഉപയോഗിച്ച പാത്രവുമാണ് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയത്. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതി ഗ്രീഷ്മ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു എന്നാണ് അന്വേഷണം സംഘം അറിയിച്ചിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാർ ഈ വസ്തുക്കൾ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ലഭിച്ച തെളിവുകൾ കേസിൽ നിർണായകമാകും എന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്. കൂടുതൽ തെളിവെടുപ്പിലൂടെ കേസിന് അടിസ്ഥാനം നൽകുന്ന തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം.

കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. പൊലീസ് സീൽ ചെയ്ത പൂട്ടാണ് പൊളിച്ചത്. കേസിൽ ഏറ്റവും പ്രധാനപ്പെട്ട തെളിവെടുപ്പ് നടക്കേണ്ട സ്ഥലമാണ് രാമവർമ്മൻ ചിറയിലെ ഗ്രീഷ്മയുടെ വീട്. ഈ വീട്ടിൽ വച്ചാണ് ഷാരോണിന് കഷായത്തിൽ കീടനാശിനി കലർത്തി നൽകിയത്. ഗ്രീഷ്മയുമൊത്ത് തെളിവെടുപ്പ് നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. ഈ സംഭവവുമായി ബന്ധപ്പെട്ട് ഈ വീട്ടിലെ തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങൾ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞപ്പോഴാണ് പൊലീസ് നടപടികൾ ക്യാമറയിൽ പകർത്തണം എന്നുള്ള നിർദ്ദേശം നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നൽകിയത്. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമൊത്ത് തെളിവെടുപ്പ് നടന്നതിന് ശേഷമാണ് വീട് പൂട്ടി സീൽ വെച്ചത്.