Kerala

സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്

വയനാട് സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാന പിഎം 2വിനെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്. ആനയെ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനാണ് നിർദേശം. ആനയെ മയക്കുവെടിവെച്ച് പിടികൂടണം എന്നാവശ്യപ്പെട്ട് കൗൺസിലർമാർ ഉപരോധ സമരം ആരംഭിച്ചിരുന്നു. വനം വകുപ്പ് ഉത്തരവ് വൈകിപ്പിക്കുകയാണെന്നായിരുന്നു കൗൺസിലർമാരുടെ ആക്ഷേപം. വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് ബത്തേരി നഗരസഭ ചെയർമാൻ ടി.കെ രമേശ് ആവശ്യപ്പെട്ടിരുന്നു.

ആന നാട്ടിലിറങ്ങിയതോടെ വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 4, 6, 9,10,15, 23, 24, 32, 34, 35 എന്നീ വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതല്‍ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇരുളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്ത് നിന്നാണ് കാട്ടാനയെത്തിയത്. ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് ആനയിറങ്ങിയത്.

റേഡിയോ കോളർ (കർണാടക അല്ലെങ്കിൽ തമിഴ്നാട് ) ഘടിപ്പിച്ചതാണ് കാട്ടാന. ടൗണിൽ മെയിൻ റോഡിലക്ക് എത്തിയ കാട്ടാന നഗരസഭ ഓഫിസിന് സമീപമുള്ള ജയ പാർക്കിങ് ഗ്രൗണ്ടിലുമെത്തിയിരുന്നു. ബത്തേരിയിൽ ഇറങ്ങിയത് ഡിസംബർ മാസം തമിഴ്നാട് ഗൂഡല്ലൂരിൽ നിന്ന് വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട കാട്ടാനയാണ്. ഇതിന് പിഎം 2 എന്നാണ് പേരിട്ടിരിക്കുന്നത്.