Kerala

നേമത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി; മണ്ഡലം പ്രധാനമെന്ന് മുല്ലപ്പള്ളി

നേമത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലത്തിലേക്കില്ല. 11 തവണ അവിടെയാണ് മത്സരിച്ചത്. ഇനി വേറൊരു മണ്ഡലമില്ലെന്നും ഉമ്മന്‍ ചാണ്ടി. ഒരു സ്ഥലത്തേക്കേ മത്സരിച്ചിട്ടുള്ളൂ, ഇനിയും ഒരു സ്ഥലത്തേ മത്സരിക്കുകയുള്ളൂവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം നേമം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നേമത്ത് ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തും. ഗൗരവതരമായാണ് നേമത്തെ കാണുന്നത്. സ്ഥാനാര്‍ത്ഥി പട്ടിക ഇന്നോ നാളെയോ പുറത്തിറക്കുമെന്നും മുല്ലപ്പള്ളി.

ഇന്ന് വൈകീട്ട് ആറ് മണിക്ക് കേന്ദ്ര സമിതി യോഗം ചേരും. നേമത്ത് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നു. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരിട്ട് അറിയിച്ചു. ഇരുനേതാക്കളും സന്നദ്ധരല്ലെങ്കില്‍ കെ സി വേണുഗോപാല്‍ ആയിരിക്കും സ്ഥാനാര്‍ത്ഥി. കെ മുരളീധരന്‍, ശശി തരൂര്‍ എന്നിവരെയും പരിഗണിക്കുമെന്ന് ഹൈക്കമാന്‍ഡ് സൂചന നല്‍കി.