Kerala

കടുവാ ഭീതി നിലനിൽക്കുന്ന വയനാട് ബത്തേരിയിൽ പുലികളെയിറക്കി ഓണാഘോഷം

കടുവാ ഭീതി നിലനിൽക്കുന്ന വയനാട് ബത്തേരിയിൽ പുലികളെയിറക്കി ഓണാഘോഷം. നഗരസഭയുടെ ഹാപ്പി ഇൻഡക്സ് ഉയർത്തുന്നതിൻ്റെ ഭാഗമായാണ് നഗരത്തിൽ പുലിക്കളി സംഘടിപ്പിച്ചത്. തൃശൂർ ജില്ലയിൽ നിന്നുള്ള പത്ത് പുലികൾ നഗര ഹൃദയം കീഴടക്കി.

വനത്തോട് ചേർന്നു കിടക്കുന്ന നഗരമാണ് ബത്തേരി. നാളുകളായി കടുവ ആക്രമണങ്ങളുടെ ഭീതി നിഴലിക്കുന്ന ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ട നഗരസഭ. ഓണാഘോഷത്തിന് ഒപ്പം സന്തോഷ സൂചിക ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് നഗരത്തിൽ പുലികളെ ഇറക്കിയത്. ഹാപ്പി ഹാപ്പി ബത്തേരി പദ്ധതിയുടെ ഭാഗമായാണ് നഗരസഭയും കേരള അക്കാദമി ഓഫ് എഞ്ചിനീയറിങും സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്. നഗരവാസികളെ സംബന്ധിച്ച് നവ്യാനുഭവമായി ഘോഷയാത്ര.

അതേസമയം, സംസ്ഥാനത്ത് ഇത്തവണ ഓണക്കാലം മഴജാഗ്രതയിലാണ്. ഉത്രാടദിനമായ ഇന്ന് അതിതീവ്ര മഴയ്ക്കാണ് സാധ്യത. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണുള്ളത്. തിരുവോണദിനമായ നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ചും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തമാകും.

കോമറിൻ മേഖലയിലെ ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. ഒപ്പം ബംഗാൾ ഉൾക്കടലിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രതവേണമെന്നാണ് അറിയിപ്പ്.

വൈദ്യുതി വകുപ്പിൻറെ ഒൻപത് ജില്ലകളിൽ റെഡ് അലേർട്ട് തുടരുന്നു. കടലിൽ കാറ്റിനും മോശം കാലവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൂന്ന് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.