India Kerala

ആരിഫ്ഖാന്‍ ഗവര്‍ണറല്ല, മോദിയുടെ ഏജന്റ് മാത്രം- കെ മുരളീധരന്‍ എം.പി

ആരിഫ്ഖാന്‍ കേരളത്തിന്റെ ഗവര്‍ണറല്ല, മോദിയുടെ ഏജന്റും പബ്ലിക് റിലേഷന്‍ ഓഫീസറും മാത്രമാണെന്ന് കെ മുരളീധരന്‍ എം.പി. തുടര്‍ച്ചയായ 30 മണിക്കൂര്‍ രാജ്ഭവന്‍ ഉപരോധിക്കുന്ന ഒക്കുപൈ രാജ്ഭവനില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. പൗരത്വ നിയമമടക്കം വ്യത്യസ്ത സംഘ്പരിവാര്‍ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും അതിനായി പ്രവര്‍ത്തിക്കുകയുമാണ് ആരിഫ്ഖാന്‍ ചെയ്യുന്നത്. അതിനാലാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാറിന്റെ ഏജന്റ് മാത്രമാണെന്ന് പറയേണ്ടി വരുന്നത്. പൗരത്വ സമരക്കാര്‍ക്കെതിരെയും മറ്റും നടത്തിയ പരാമര്‍ശങ്ങളിലൂടെ ആരിഫ്ഖാന്‍ അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ പൗരത്വ സമരത്തോടൊപ്പം ആരിഫ്ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും നമ്മള്‍ ആവശ്യപ്പെടണം. അതുകൊണ്ടുതന്നെ രാജ്ഭവന്‍ ഉപരോധം നടത്തല്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ മാതാപിതാക്കളുടെ രേഖകള്‍ കൂടി ചികഞ്ഞെടുക്കാന്‍ എല്ലാവരെയും നിര്‍ബന്ധിതരാക്കി പൗരത്വത്തെ സംശയത്തിന്റെ നിഴലിലാക്കാന്‍ ദേശീയ ജനസംഖ്യാ പട്ടിക നടപ്പാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നു. സെന്‍സസിലൂടെയാണ് അത് നടപ്പാക്കുകയെന്ന് വ്യക്തമാവുകയും ചെയ്തിരിക്കുന്നു. അതിനാല്‍ കേരളം സെന്‍സസ് മാറ്റിവെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.