Kerala

ശിവശങ്കറിന്‍റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി എന്‍.ഐ.എ

സ്വപ്നയുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത മെയിലുകളും വാട്ട് സാപ്പ് സന്ദേശങ്ങളും വീണ്ടെടുത്തിട്ടുണ്ട്.

മുൻ ഐടി സെക്രട്ടറി ശിവശങ്കറിന്റെ ഓഫീസിലെ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ എൻ.ഐ.എ ഇന്ന് പൊതുഭരണ വകുപ്പിൽ നിന്ന് വാങ്ങിയേക്കും. ദൃശ്യങ്ങൾ കൈമാറുമെന്ന് സർക്കാരും അറിയിച്ചിട്ടുണ്ട്. അതിനിടെ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ ഇന്ന് കൊച്ചിയിലേക്ക് തിരിക്കും.

അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് നീങ്ങുമ്പോൾ എൻ.ഐ.എ ലക്ഷ്യമിടുന്നത് എം. ശിവശങ്കറിനെ തന്നെയെന്ന സൂചനകളാണ് ലഭിക്കുന്നത്. സ്വർണ്ണ കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർ സെക്രട്ടേറിയറ്റിലെത്തി ശിവശങ്കറിനെ കണ്ടിരുന്നോ, ശിവശങ്കറിനെ കൂടാതെ മറ്റാരുടെയെങ്കിലും സഹായം ഇവർ തേടിയിരുന്നോ, സ്വപ്നയും സന്ദീപും ഒളിവിൽ പോയപ്പോൾ ഇവരുടെ കൂട്ടാളികളാരെങ്കിലും ശിവശങ്കറിന്റെ മുന്നിലെത്തിയോ എന്നിങ്ങനെ കുരുക്കുകൾ ഓരോന്നായി അഴിച്ചു മാറ്റാൻ സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങൾക്ക് കഴിയുമെന്നാണ് എൻ.ഐ.എയുടെ വിശ്വാസം.

ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം എത്തിയത് ജൂൺ 30 നാണ്. ജൂലൈ ഒന്ന് മുതൽ ജൂലൈ 12 വരെയുളള ദൃശ്യങ്ങൾ പരിശോധിക്കാനാണ് തീരുമാനം. അഞ്ച് മണിക്കൂർ ചോദ്യം ചെയ്യലിൽ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ശിവശങ്കർ പറഞ്ഞത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടാമത് ചോദ്യം ചെയ്യാനാണ് കൊച്ചിയിലേക്ക് വിളിപ്പിച്ചത്. കൂടാതെ സ്വപ്നയുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത മെയിലുകളും വാട്ട് സാപ്പ് സന്ദേശങ്ങളും വീണ്ടെടുത്തിട്ടുണ്ട്. അഭിഭാഷകന്റെ സഹായം അടക്കം തേടാൻ ഇന്ന് തന്നെ ശിവശങ്കർ കൊച്ചിയിലേക്ക് തിരിക്കുമെന്നാണ് ലഭ്യമായ വിവരം.