Kerala

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: മുസ്ലീംലീഗിലെ വിഭാഗീയത നേതൃത്വത്തിന് വെളുവിളിയാകുന്നു

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീംലീഗില്‍ പൊട്ടിപ്പുറപ്പെട്ട ഭിന്നസ്വരങ്ങള്‍ തുടരുകയാണ്. സമവായ ചര്‍ച്ചകളിലൂടെ അനുരഞ്ജനത്തിന് ലീഗ് നേതൃത്വം ശ്രമിക്കുമ്പോഴും വിഭാഗീയത നേതൃത്വത്തിന് വെളുവിളിയാണ്. മുസ്ലീം ലീഗിലെ സംസ്ഥാന ഭാരവാഹികള്‍ വരെ അതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി രംഗത്ത് വന്നതോടെയാണ് മുന്‍കാലങ്ങളില്‍ ഇല്ലാത്ത വിധം ലീഗിന് ഭിന്നസ്വരങ്ങള്‍ തലവേദനയായത്.

കൊടുവള്ളിയില്‍ നിന്ന് തുടങ്ങി തിരൂരങ്ങാടിയിലും കളമശേരിയിലും സ്ഥാനാര്‍ത്ഥിത്വം വിഭാഗീയത രൂക്ഷമാക്കി. തഴയപെട്ടവരും പ്രതിഷേധമുള്ളവരും രഹസ്യമായും പരസ്യമായും നേതൃത്വത്തിനെതിരെ പലപ്പോഴും രംഗത്തെത്തി. ഒടുവില്‍ പകരം ചുമതലകള്‍ നല്‍കിയും അവസരമൊരുക്കിയും ചര്‍ച്ചകളിലൂടെ പലരെയും തൃപ്തിപ്പെടുത്തി. പക്ഷേ കളമശേരി ഇപ്പോഴും ലീഗിനകത്തെ തീകനല്‍ തന്നെയാണ്. എറണാകുളം ജില്ലാ നേതൃത്വവും അഹമ്മദ് കബീറും പാണക്കാടെത്തി ഹൈദരലി തങ്ങളെ കണ്ട് നിലപാട് ആവര്‍ത്തിച്ചു.

വിമതനാകില്ലെന്ന് കബീറും നേതൃത്വത്തിന് വഴങ്ങാമെന്ന് ജില്ലാ നേതൃത്വവും പ്രതികരിക്കുമ്പോഴും സമവായ ഫോര്‍മുലകളിലാണ് ഇവരുടെ പ്രതീക്ഷ. പ്രശ്‌ന പരിഹാരമായി അഹമ്മദ് കബീറിനെ രാജ്യസഭാ പ്രതിനിധിയാക്കണമെന്ന് നേതാക്കള്‍ സംസ്ഥാന അധ്യക്ഷനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന.