Kerala

രാജമല ദുരന്തം; മരണസംഖ്യ 55 ആയി

പെട്ടിമുടിയാർ കേന്ദ്രീകരിച്ചാണ് ആറാം ദിവസത്തെ തിരച്ചിൽ പുരോഗമിക്കുന്നത്

രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. പെട്ടിമുടിയാർ കേന്ദ്രീകരിച്ചാണ് ആറാം ദിവസത്തെ തിരച്ചിൽ പുരോഗമിക്കുന്നത്.

അപകട സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ പെട്ടിമുടിയാറിലെ ഗ്രേവൽ ബാങ്കിൽ നിന്നാണ് ഇന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സ്ഥലത്ത് കൂടുതൽ പേരുടെ മൃതദേഹങ്ങൾ തങ്ങിനിൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ തിരച്ചിൽ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഗ്രേവൽ ബാങ്കിൽ പുഴക്ക് കുറുകെ താത്കാലിക പാലം നിർമിച്ചാണ് തിരച്ചിൽ. ലയങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലും തുടരുന്നുണ്ട്. 9 കുട്ടികൾ അടക്കം 17 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.