Kerala

മുഖ്യമന്ത്രിയെ കേസിൽ വലിച്ചിഴയ്ക്കാൻ സമ്മർദ്ദമുണ്ടായിരുന്നു; എം ശിവശങ്കർ

മുഖ്യമന്ത്രിയെ കേസിൽ വലിച്ചിഴയ്ക്കാൻ സമ്മർദ്ദമുണ്ടായിരുന്നെന്ന് എം ശിവശങ്കർ. മുഖ്യമന്ത്രിക്കെതിരെ തന്റെ മൊഴി എളുപ്പത്തിൽ ലഭിക്കുമെന്നാണ് കരുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റ് ചെയ്യാത്തതിനാൽ പൊരുത്തക്കേട് ഉണ്ടായില്ലെന്ന് എം ശിവശങ്കർ വ്യക്തമാക്കി. തന്നെ ചികിത്സിച്ച ഡോക്ടറെ കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞു. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലാണ് എം ശിവശങ്കറിന്റെ പരാമർശങ്ങൾ. എം ശിവശങ്കർ ജയിൽ മോചിതനായി ഒരു വർഷം പൂർത്തിയാവുന്ന വേളയിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരാൾ പോലും കസ്റ്റംസിനെ വിളിച്ചിട്ടില്ല. ദുബായിൽ നിന്ന് സ്വർണം കയറ്റിവിട്ടത് ആര്, ആർക്കുവേണ്ടിയാണ് എന്ന് ഇപ്പോഴും വ്യക്തമല്ല. ഇതിൽ നിന്നു ശ്രദ്ധ തിരിക്കാനായി തനിക്കെതിരെ ആരോപണങ്ങൾ ഉയർത്തിയെന്ന് കരുതുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പെരുംനുണ പറഞ്ഞു. മാധ്യമങ്ങൾ വേട്ടയാടി. സസ്പൻഷൻ ആവുന്നതിനു മുൻപ് അങ്ങനെ റിപ്പോർട്ട് നൽകി. സെക്രട്ടേറിയറ്റിലെ ചില സുഹൃത്തുക്കളാണ് തനിക്കെതിരെ പണിയൊപ്പിച്ചത് എന്നൊക്കെ ശിവശങ്കർ പുസ്തകത്തിൽ കുറിയ്ക്കുന്നു.

സ്വർണക്കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ട ശിവശങ്കറിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ പ്രകാരം സംസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു. തിരിച്ചെത്തിയ ശിവശങ്കറിനെ സ്‌പോർട്‌സ് വകുപ്പിൽ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.