Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; അറസ്റ്റിലായ ഉടമകളെ കൊച്ചിയിലെത്തിച്ചു; കമ്പനിക്കെതിരെ കൂടുതല്‍ പരാതികള്‍

അതേസമയം പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നികുതി വകുപ്പ് ഗൗരവമായി പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പൊലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും ധനമന്ത്രി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ കൊച്ചിയിലെത്തിച്ചു. പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ മക്കളാണ് ഇവര്‍. ഡല്‍ഹിയില്‍ ഇന്നലെയാണ് ഇരുവരും പിടിയിലായത്. ഉച്ചയോടെയാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. പ്രതികളെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഇവരെ കോന്നിയില്‍ എത്തിക്കും.

പത്തനംതിട്ടയിലാണ് പോപ്പുലര്‍ ഫിനാന്‍സിന്റെ ആസ്ഥാനം. പല ജില്ലകളിലും ഇവര്‍ക്ക് ശാഖകളുണ്ട്. 30 പരാതികളാണ് കോട്ടയം ജില്ലയില്‍ നിന്നുള്ളത്. പരാതിയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ ചില ശാഖകള്‍ അടപ്പിച്ചിട്ടുണ്ട്. അതേസമയം കൊല്ലത്തും കമ്പനിക്കെതിരെ പരാതിയുയര്‍ന്നിട്ടുണ്ട്. 184 പരാതികളാണ് പൊലീസിന് മുമ്പാകെ എത്തിയത്. കൊല്ലം റൂറലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികളുള്ളത്. കമ്പനിയുടെ ആസ്ഥാനം കോന്നിയിലായതിനാല്‍ ഈ പരാതികളെല്ലാം കോന്നി പൊലീസിന് കൈമാറും.

അതേസമയം പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നികുതി വകുപ്പ് ഗൗരവമായി പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പൊലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നുണ്ട്, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരും, ചിട്ടി നടത്താന്‍ അനുമതി ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.