Kerala

വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു; പ്രതിരോധ വാക്സിന്‍ വേണ്ടത്രയില്ലെന്ന് പരാതി

നിലവില്‍ മൂന്നു പേരാണ് വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ 44കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 14 പേര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്. ഇതില്‍ ഒരാള്‍ മരിച്ചു. എന്നാല്‍ പ്രതിരോധ വാക്സിന്‍ വേണ്ടത്രയില്ലെന്ന് പരാതി ഉയരുന്നുണ്ട്.

വയനാട്ടിലെ വനാതിര്‍ത്തി ഗ്രാമങ്ങളിലാണ് കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരുനെല്ലി അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍പ്പെട്ട നാരാങ്ങാകുന്ന് കോളനിയിലെ 44കാരിക്കുകൂടി കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു. ഇതേ കോളനിയിലെ മീനാക്ഷിയെന്ന വീട്ടമ്മ രോഗം ബാധിച്ച് മരിച്ചതിനു പിന്നാലെയാണ് ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ മൂന്നു പേരാണ് വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച് 2019 ല്‍ വയനാട് ജില്ലയില്‍ 2പേര്‍ മരിച്ചിരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ് കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം വാക്സിനേഷനാവശ്യമായ മരുന്നുകളുടെ ലഭ്യത കുറവാണെന്നതാണ് പ്രധാന പ്രതിസന്ധി. പുറത്തുനിന്ന് വാക്സിന്‍ ജില്ലയിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇപ്പോഴും വേണ്ടത്ര വാക്സിന്‍ ജില്ലയിലില്ല.