Kerala

വാഹനാപകടത്തിൽ മോഡലുകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവം; പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

പാലാരിവട്ടത്ത് വാഹനാപകടത്തിൽ മോഡലുകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. ഇവർ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ കണ്ടെടുക്കാനാണ് പരിശോധന. സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നീക്കം. (models death accident cctv)

ഫോർട്ട് കൊച്ചിയിലെ ക്ലബ് 18 എന്ന ഹോട്ടലിൽ നടന്ന പാർട്ടിക്ക് ശേഷം മടങ്ങുമ്പോഴാണ് വാഹനാപകടമുണ്ടായി ഇവർ മരണപ്പെടുന്നത്. ഈ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്.

മാള സ്വദേശി അബ്ദുൾ റഹ്മാനെയാണ് ഇന്നലെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് പറയുന്നു. കേസ് അന്വേഷിച്ച പൊലീസ് അന്ന് തന്നെ ഈ സംശയം പ്രകടിപ്പിച്ചിരുന്നു. കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന നാലാമൻ ഇന്ന് മരണപ്പെട്ടു. ഇയാൾ റണാകുളം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു.

മിസ് കേരള 2019 അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവരാണ് ഒക്ടോബർ 31 അർധരാത്രി നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞത്. ബൈപ്പാസ് റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് ഇടിച്ചിറങ്ങിയ നിലയിലായിരുന്നു വാഹനം. വാഹനത്തിൻ്റെ ഇടതുവശവും മുൻവശവും പൂർണമായി തകർന്നു.

രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞു.