Kerala

കൂടത്തായി റോയ് വധക്കേസിൽ മാർച്ച് ആറിന് വിചാരണ തുടങ്ങും

കൂടത്തായ് റോയ് വധക്കേസിൽ മാർച്ച് ആറിന് വിചാരണ തുടങ്ങും. ഒന്നാം പ്രതി ജോളിയുടെ മക്കളും പിതാവും സഹോദരനുമടക്കമുള്ള സാക്ഷികളെ വിസ്തരിക്കും. 158 സാക്ഷികൾക്ക് കോടതി സമൻസ് അയക്കും. 2019 ഒക്ടോബറിലാണ് കേസിലെ പ്രതികൾ അറസ്റ്റിലായത്. 

എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയാണ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സാക്ഷി വിസ്താരത്തിൻ്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവെക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായാത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.2011ൽ സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ച റോയ് തോമസ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. വടകര എസ് പിയായിരുന്ന കെജി സൈമണിന്റെ മേൽനോട്ടത്തിൽ ആറ് അന്വേഷണസംഘങ്ങൾ രൂപീകരിച്ച് മറ്റ് കൊലപാതകക്കേസുകളിൽ കൂടി കുറ്റപത്രം സമർപ്പിച്ചു.