India Kerala

മരട് ഫ്ലാറ്റ് കേസ്; താമസക്കാരായ 7 പേര്‍ക്ക് കൂടി നഷ്ട പരിഹാരം നല്‍കാന്‍ ശുപാര്‍ശ

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകളിലെ താമസക്കാരായ 7 പേര്‍ക്ക് കൂടി നഷ്ട പരിഹാരം നല്‍കാന്‍ ശുപാര്‍ശ. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് അടക്കമുള്ളവര്‍ക്കാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ഉള്ളത്. ഇതോടെ 227 ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കാനുള്ള നടപടി ആയി. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയാണ് ശുപാര്‍ശ നല്‍കിയത്. ഈ മാസം രണ്ടാം തീയതി 24 പേര്‍ക്ക് കൂടി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സമിതി സര്‍ക്കാറിന് ശുപാര്‍ശ ചെയ്തിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകരായ ബ്ലസ്സി, അമല്‍ നീരദ്, ജോമോന്‍ ടി ജോണ്‍ അടക്കമുള്ളവരും അന്ന് ശുപാര്‍ശ ചെയ്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

അതേ സമയം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള നടപടികള്‍ അധികൃതര്‍ വേഗത്തിലാക്കി. ഫ്ലാറ്റ് സമുച്ചയങ്ങളിലെ പാര്‍ക്കിംഗ് ഏരിയകള്‍ പൊളിച്ച്‌ നീക്കി തുടങ്ങി. ഇതിനിടെ മരട് ഫ്ലാറ്റ് കേസില്‍ അറസ്റ്റിലായ നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നവംബര്‍ 19 വരെ നീട്ടി.

മുംബൈ ആസ്ഥാനമായ എഡിഫസ് കമ്ബനിയാണ് ജെയിന്‍ കോറല്‍കോവ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ഫ്ലാറ്റ് സമുച്ചയത്തിന്‍റെ പ്രധാന കെട്ടിടത്തോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് സ്ഥലമാണ് ഡിമോളിഷന്‍ എക്സ്കവേറ്ററുകള്‍ ഉപയോഗിച്ച്‌ പൊളിച്ച്‌ നീക്കിയത്. മറ്റ് പാര്‍പ്പിട സമുച്ഛയത്തിലെയും പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഉടന്‍ പൊളിച്ച്‌ നീക്കും.