India Kerala

മംഗലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച കുഞ്ഞിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി

മംഗളുരുവില്‍ നിന്ന് അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്ന വഴിയ്ക്ക് സര്‍ക്കാര്‍ ഇടപെട്ട് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 ദിവസം പ്രായമായ കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം സാധാരണനിലയിലായി. അവയവങ്ങളുടെ പ്രവ‍ര്‍ത്തനവും ഭേദപ്പെട്ട് വരികയാണ്. അപകടനില പൂര്‍ണമായി തരണം ചെയ്തുവെന്നുറപ്പിക്കാന്‍ കുഞ്ഞിനെ ചുരുങ്ങിയത് ഒരാഴ്ച കൂടി ഐസിയുവില്‍ നിരീക്ഷിക്കേണ്ടി വരും.

രണ്ട് ദിവസം മുമ്ബാണ് കുഞ്ഞിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് നാല് മണി വരെ ഏഴ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് പൂര്‍ത്തിയായത്.

കാര്‍ഡിയോ പള്‍മിനറി ബൈപാസിലൂടെയാണ് കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ ചെയ്തത്. തീരെ കുഞ്ഞായതിനാല്‍ വളരെ സൂക്ഷ്മതയോടെ, അവധാനതയോടെയായിരുന്നു ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്. അതിനാലാണ് ശസ്ത്രക്രിയ ഏഴ് മണിക്കൂര്‍ നീണ്ടതും. കുഞ്ഞിന്‍റെ ഹൃദയം സങ്കോചിച്ചിരുന്നു. ഇത് ശരിയാക്കി. മാത്രമല്ല, ഹൃദയത്തിലെ ദ്വാരം ശരിയാക്കുകയും ചെയ്തു. ഹൃദയത്തിലെ മഹാധമനിയുടെ കേടുപാടുകള്‍ തിരുത്തുകയും ചെയ്തിട്ടുണ്ട്.

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഹൃദയ ശസ്‌ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് ഏപ്രില്‍ 16-നാണ് സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് അമൃത ആശുപത്രിയിലെത്തിച്ചത്. നാനൂറ് കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചാണ് ആംബുലന്‍സ് അമൃതയിലെത്തിയത്.

നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്ന കുഞ്ഞിനെ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെ അമൃത ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാരിന്‍റെ ‘ഹൃദ്യം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായിരുന്നു.