India Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തുഷാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പിയോട് തുഷാര്‍ വെള്ളാപ്പള്ളി. താന്‍ മത്സരിച്ചാല്‍ മറ്റ് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. ബി.ഡി.ജെ.എസ് നാലില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കുമെന്നും തുഷാര്‍ മീഡിയവണിനോട് പറഞ്ഞു. എന്‍.ഡി.എ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാതിരുന്നാല്‍ അത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും.

ബി.ജെ.പിയോട് ഇടഞ്ഞു നില്‍കുന്ന എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തെ മയപ്പെടുത്താനും ഈഴവ വോട്ടും ലക്ഷ്യമിട്ട് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം അടക്കം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ താന്‍ മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് ബി.ജെ.പി നേതൃത്വത്തെ തുഷാര്‍ അറിയിച്ചു കഴിഞ്ഞു. പറഞ്ഞ കാരണമിതാണ്.

സീറ്റ് സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയിട്ടില്ല. എട്ട് സീറ്റ് ചോദിച്ചെങ്കിലും നാലിലധികം സീറ്റ് ബി.ഡി.ജെ.എസിന് ലഭിക്കുമെന്നും തുഷാര്‍ പറഞ്ഞു. തുഷാറിന്റെ തീരുമാനത്തില്‍ ബി.ജെ.പി അങ്കലാപ്പിലാണ്. തുഷാര്‍ മത്സരിക്കാതിരുന്നാല്‍ എസ്.എന്‍.ഡി.പിയെ അനുനയിപ്പിക്കാനുള്ള നീക്കത്തിന് കനത്ത തിരിച്ചടിയാകും. അടുത്തയാഴ്ച സംസ്ഥാനത്തെത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തുഷാറുമായി വീണ്ടും ചര്‍ച്ച നടത്താന്‍ സാധ്യയുണ്ട്.