India Kerala

മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഹര്‍ജികള്‍ ഈ മാസം 25ന് വീണ്ടും പരിഗണിക്കും

മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഹര്‍ജികള്‍ ഈ മാസം 25ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ക്യാബിനറ്റ് കൂട്ടായെടുക്കുന്ന തീരുമാനം ചോദ്യംചെയ്യാനാകില്ലെന്നാണ് സര്‍ക്കാര്‍ ഇന്ന് കോടതി മുമ്പാകെ പറഞ്ഞത്. മന്ത്രിസഭയുടെ തീരുമാനത്തില്‍ മന്ത്രിമാര്‍ക്ക് ഉത്തരവാദിത്തമുണ്ടോയെന്ന ചോദ്യമാണ് ഹിയറിങിനിടെ ലോകായുക്ത ഉന്നയിച്ചത്. സെക്ഷന്‍ 14ന്റെ ഭരണഘടനാ വിരുദ്ധത മനസിലാക്കാന്‍ 22 വര്‍ഷം വേണ്ടിവന്നല്ലേയെന്നും ലോകായുക്ത ഇന്ന് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട കോടതിവിധികളുണ്ടെങ്കില്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ മാത്രമേ ലോകായുക്തയുടെ പരിധിയില്‍ വരികയുള്ളൂ എന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചത്. മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഹര്‍ജിയിലെ സര്‍ക്കാര്‍ വാദം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ രാഷ്ട്രീയ വിവാദങ്ങളില്‍ ഉള്‍പ്പെടെ ലോകായുക്ത ഇന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മറുപടി പറയേണ്ടതില്ലെന്ന് ലോകായുക്ത സിറിയക് ജോസഫ് നിലപാട് വ്യക്തമാക്കി. സെക്ഷന്‍ 14 പ്രകാരം ഇപ്പോഴും റിപ്പോര്‍ട്ട് കൊടുക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ തങ്ങളുടെ ജോലി ചെയ്യുമെന്നും റിപ്പോര്‍ട്ട് എന്ത് ചെയ്യണമെന്ന ചോദ്യം പിന്നീടുള്ള കാര്യമാണെന്നും ലോകായുക്ത പറഞ്ഞു. ഫേസ്ബുക്കില്‍ പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല. നിയമഭേദഗതിയെക്കുറിച്ച് ഇപ്പോള്‍ കോടതിയില്‍ സംസാരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ലോകായുക്ത.

ഇതിനിടെ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ നിയമവിരുദ്ധമായി ഒന്നും തനിക്ക് കാണാന്‍ കഴിഞ്ഞില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വ്യക്തമാക്കി. മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുക വഴി തന്റെ ഭരണഘടനാപരമായ ചുമതല നിറവേറ്റുക മാത്രമാണ് ചെയ്തത്. മൂന്നാഴ്ചയിലേറെയായി ബില്‍ തന്റെ പരിഗണനയിലുണ്ടായിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.