Kerala

അകത്തിരിക്കാം, അകന്നിരിക്കാം: അടച്ചിട്ട് കേരളം

കോവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ ഇന്ന് മുതല്‍. മെയ് 16 വരെ ഒമ്പത് ദിവസത്തേക്കാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൌണ്‍. ലോക്ക്ഡൌണില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 14 ദിവസം ക്വാറന്‍റൈനിലും കഴിയണം.

അന്തര്‍ജില്ലാ യാത്രകള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. പാല്‍, പഴം, പച്ചക്കറി, പലചരക്കുകടകള്‍, റേഷന്‍ കടകള്‍, ബേക്കറികള്‍, മത്സ്യ-മാംസ വില്‍പ്പനശാലകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തന അനുമതിയുണ്ട്. പെട്രോള്‍ പമ്പുകളും തുറക്കും. ഭക്ഷണം, മരുന്ന്, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ ഹോം ഡെലിവറി അനുവദിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്താം, കോവിഡ് മാനദണ്ഡം പാലിക്കണം.

വിവാഹം, മരണം, രോഗിയെ കൊണ്ടുപോകാന്‍, രോഗീ സന്ദര്‍ശനം എന്നിവക്ക് മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കുകയുള്ളൂ. ഹോട്ടലുകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 7.30 വരെ പാര്‍സല്‍ നല്‍കാം. തട്ടുകടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. വാഹന വര്‍ക്ക് ഷോപ്പുകള്‍ ആഴ്ച അവസാനം രണ്ടുദിവസം തുറക്കാം.

ബാങ്കുകളും ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം. ഇടപാടുകള്‍ രാവിലെ 10 മുതല്‍ 1 മണിവരെ, രണ്ടുമണിക്ക് സ്ഥാപനങ്ങള്‍ അടയ്ക്കണം. അത്യാവശ്യക്കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലീസ് പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ പുറത്ത് പോകേണ്ടിവരുന്നവര്‍ സത്യവാങ്മൂലം കൈയില്‍ കരുതണം. ലോക്ക്ഡൌണ്‍ കാലത്ത് യാത്ര ആവശ്യമായി വരുന്നവര്‍ പ്രത്യേക പൊലീസ് പാസ്സിന് അപേക്ഷിച്ച് പാസ് വാങ്ങിക്കുകയും അത് കയ്യില്‍ കരുതുകയും വേണം.

വീട്ടുജോലിക്കാരും കൂലിപ്പണിക്കാരും തൊഴിലാളികളും സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതണം. അവശ്യസര്‍വ്വീസ് വിഭാഗങ്ങള്‍ക്ക് ലോക്ക്ഡൌണ്‍ സമയത്ത് യാത്ര ചെയ്യാന്‍ സ്ഥാപനത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് മതി. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസ് ആവശ്യമില്ല.