India Kerala

സംസ്ഥാനത്ത് കുഷ്ഠ രോഗം വര്‍ദ്ധിക്കുന്നു

സംസ്ഥാനത്ത് കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയില്‍ മാത്രം 35 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ 15 പേര്‍ക്ക് ഈ വര്‍ഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ആരോഗ്യവകുപ്പ്.

പ്രധാനമായും ഞരമ്പുകളെ ബാധിക്കുന്ന കുഷ്ഠ രോഗം തിരിച്ചു വരികയാണ്. 2017-18 വര്‍ഷത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 624 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ 2018-19ല്‍ രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരിശോധനയില്‍ 8 ജില്ലകള്‍ പൂര്‍ത്തിയായപ്പോള്‍ 194 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആറ് ജില്ലകളില്‍ പരിശോധന തുടരുകയാണ്.

പത്തനംതിട്ട ജില്ലയില്‍ മാത്രം ഈ വര്‍ഷം 4708 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടാത്തതാണ് രോഗം പടരുവാനുമുള്ള കാരണം. വായുവിലൂടെയാണ് കുഷ്ഠരോഗം പടരുന്നത് തുടക്കത്തില്‍ ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാം. കുഷ്ഠരോഗത്തിന് പ്രത്യേക രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തത് കാരണം പലരും തുടക്കത്തില്‍ ആശുപത്രികളില്‍ ചികിത്സ തേടാറില്ല അസുഖം ഞരമ്പുകളെ ബാധിക്കുന്നത് കൊണ്ട് തന്നെ അംഗവൈകല്യവും ഉണ്ടാവും.

ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ അംഗപരിമിതരാണ് കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് അശ്വമേധം എന്ന പേരില്‍ രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിഞ്ഞ് ആദിവാസി മേഖലകളില്‍ ഉള്‍പ്പടെ ത്വക് രോഗ വിദഗ്ധരുടെ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.