Kerala

കൊവിഡ് ബാധിച്ച മരിച്ചവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കാമെന്ന് ആലപ്പുഴ ലത്തീന്‍ രൂപത

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കാമെന്ന് ആലപ്പുഴ ലത്തീന്‍
രൂപതയുടെ സര്‍ക്കുലര്‍. ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിലാണ് തീരുമാനം വിശ്വാസികളെ സര്‍ക്കുലറിലൂടെ അറിയിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ സാധാരണരീതിയിലുള്ള സംസ്‌കാര കര്‍മം സെമിത്തേരിയില്‍ നടത്തുന്നത് പ്രയാസകരമാണെന്നും സര്‍ക്കാര്‍ നടപടികള്‍ക്കു ശേഷം അതാത് ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കണമെന്നും ബിഷപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. ഇതിനായി ശരീരം ദഹിപ്പിക്കുന്നതിനുള്ള മൊബൈല്‍ ക്രിമേഷന്‍ യൂണിറ്റുകള്‍ ഉപയോഗിക്കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. ശവദാഹത്തിനുള്ള കേന്ദ്രങ്ങള്‍ സമീപപ്രദേശത്തുണ്ടെങ്കില്‍ അവിടെ ദഹിപ്പിച്ച് ഭസ്മം സെമിത്തേരിയിലെത്തിച്ച് അന്തിമോപചാര ക്രമം പാലിച്ച് അടക്കംചെയ്യണം. ഭസ്മം വീടുകളില്‍ സൂക്ഷിക്കുകയോ ഒഴുക്കിക്കളയുകയോ ചെയ്യരുതെന്നും വിശ്വസികള്‍ക്കുള്ള ബിഷപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു.