Kerala

കേരളം ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് ഇനി കേരളാ പേപ്പർ പ്രൊഡക്ട് ലിമിറ്റഡ്; കമ്പനി പ്രവർത്തനം ആരംഭിച്ചു

കേരളം ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചു. കേരളാ പേപ്പർ പ്രൊഡക്ട് ലിമിറ്റഡ് എന്ന് പേരുമാറ്റിയാണ് പ്രവർത്തനം തുടങ്ങിയത്. ഒന്നാം ഘട്ടത്തിനായി 34.30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ 145 കോടി രൂപയുടെ റെസല്യൂഷൻ പ്ളാൻ സമർപ്പിച്ച്, ടെണ്ടറിൽ പങ്കെടുത്താണ് സർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തത് എന്നും മുഖ്യമന്ത്രി കുറിച്ചു. (kppl company pinarayi vijayan)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കേന്ദ്ര സർക്കാർ കയ്യൊഴിഞ്ഞതിനെ തുടർന്ന് അടച്ചു പൂട്ടിയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് ഏറ്റെടുത്തു പുനഃസംഘടിപ്പിച്ചു കേരളത്തിൻ്റെ പൊതുമേഖല വ്യവസായ രംഗത്ത് പുതിയ ചരിത്രം കുറിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ. എച്.എൻ.എൽ-ൻ്റെ സ്ഥാനത്ത് വെള്ളൂരിൽ കേരളത്തിൻ്റെ സ്വന്തം കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡ് പ്രാരംഭ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

ആദ്യഘട്ടത്തിൽ യന്ത്ര-സാങ്കേതിക സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും. നൂറോളം തൊഴിലാളികൾ ആദ്യ ദിനത്തിലെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഒന്നാം ഘട്ടത്തിനായി 34.30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 44.94 കോടി രൂപ വകയിരുത്തിയിരിക്കുന്ന രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ സ്വന്തം പൾപ്പ് ഉപയോഗിച്ചുള്ള പേപ്പർ നിർമ്മാണത്തിലേക്ക് കടക്കും. മൂന്നും നാലും ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ 2700 കോടി രൂപയുടെ വിറ്റുവരവും അഞ്ച് ലക്ഷം മെട്രിക് ടൺ വാർഷിക ഉൽപാദന ശേഷിയുമുള്ള ഒരു സ്ഥാപനമായി കെ.പിപി.എൽ-നെ വളർത്താൻ സാധിക്കും. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ 145 കോടി രൂപയുടെ റെസല്യൂഷൻ പ്ളാൻ സമർപ്പിച്ച്, ടെണ്ടറിൽ പങ്കെടുത്താണ് സർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തത്. കേരളത്തിൻ്റെ വ്യവസായ വികസന ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നാണ് കെ.പി.പി.എൽ-ൻ്റെ രൂപീകരണം. പൊതുമേഖലയെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്കു നൽകിയ വാഗ്ദാനമാണ്. അത് വളരെ മികച്ച രീതിയിൽ തന്നെ സർക്കാർ നിർവഹിക്കുന്നു എന്നതിൻ്റെ തെളിവാണ് കെ.പി.പി.എൽ-ൻ്റെ രൂപീകരണം.