Kerala

രോ​ഗികളുടെ കൂട്ടിരിപ്പുകാർ പരാതി പറഞ്ഞു; അടിയന്തര ഇടപെടലുമായി മന്ത്രി വീണാ ജോർജ്

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ രോ​ഗികളുടെ കൂട്ടിരിപ്പുകാരുടെ പരാതിയിൻമേൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അടിയന്തര ഇടപെടൽ. ചില ടോയ്ലറ്റുകൾ ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്ന കാര്യമാണ് കൂട്ടിരിപ്പുകാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ തന്നെ ടോയ്ലറ്റ് തുറന്ന് പരിശോധിക്കുകയും എത്രയും വേഗം ഉപയോഗപ്രദമാക്കി തുറന്ന് കൊടുക്കാൻ മന്ത്രി ആശുപത്രി അധികൃതർക്ക് നിർദേശം നൽകുകയുമായിരുന്നു.

വാർഡുകളിൽ ചെരിപ്പിട്ട് കയറാൻ അനുവദിക്കുന്നില്ലെന്ന് ചില രോഗികളും കൂട്ടിരിപ്പുകാരും മന്ത്രിയോട് പരാതിപ്പെട്ടു. വാർഡിനകത്ത് ചെരിപ്പിടാൻ അനുവദിക്കാനും മന്ത്രി നിർദേശം നൽകി. ടി.ടി. ഇൻജക്ഷൻ മരുന്ന് പുറത്തെഴുതുന്നതായുള്ള പരാതിയിൻമേൽ മന്ത്രി പരിശോധന നടത്തി. മരുന്നിന്റെ സ്റ്റോക്ക് പരിശോധിച്ചപ്പോൾ ടി.ടി. ഇൻജക്ഷൻ മരുന്ന് ഉള്ളതായി കണ്ടെത്തി. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

കൊല്ലം മെഡിക്കൽ കോളജിൽ വകുപ്പ് മേധാവികളുടെ യോഗം മന്ത്രി വിളിച്ചു ചേർത്തു. മെഡിക്കൽ കോളജിനായി സ്‌പെഷ്യാറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി തസ്തികകൾ സൃഷ്ടിക്കും. 20 ഏക്കറോളം അധിക ഭൂമി ഏറ്റെടുക്കുന്നതാണ്. പ്ലേ ഗ്രൗണ്ട് വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിലും മന്ത്രി ഇടപെട്ടു. പ്ലേ ഗ്രൗണ്ടിനാവശ്യമായ സ്ഥലം വിട്ടുകൊടുക്കാൻ പ്രിൻസിപ്പലിന് നിർദേശം നൽകി. ഇ സഞ്ജീവനി ഹബ്ബിന്റെ ഉദ്ഘാടനവും വീണ ജോർജ് നിർവഹിച്ചു.