Kerala

കൊച്ചിയിലെ സർക്കാർ ഓണാഘോഷത്തിന് തുടക്കമായി

കൊച്ചിയിലെ സർക്കാർ ഓണാഘോഷത്തിന് തുടക്കമായി. ആദ്യദിനം സംഗീത സംവിധായകനും, ഗായകനുമായ അൽഫോൺസ് ജോസഫിന്റെ സംഗീത നിശ അടക്കമാണ് ഒരുക്കിയിരുന്നത്. ലാവണ്യം 2022 എന്ന് പേരിട്ടിരിക്കുന്ന ജില്ലാതല ഓണാഘോഷം ഈമാസം പന്ത്രണ്ട് വരെയാണ്.

എറണാകുളം ജില്ലാ ഭരണക്കൂടവും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉത്ഘാടനത്തിന് മുൻപ് തുമ്പപൂ എറണാകുളത്തിന്റെ ഓണപ്പാട്ടും കലാവിരുന്നും.

കൊവിഡ് മഹാമാരി കാലത്തിന്റെ പ്രയാസങ്ങൾ മാറുന്ന സമയത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി, വിനോദ സഞ്ചാര മേഖലയ്ക്കും ഉണർവ് നൽകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ദർബാർ ഹാൾ ഓപ്പൺ എയർ തിയറ്റർ അടക്കം പത്ത് വേദികളിലാണ് കലാപരിപാടികൾ.

സംഗീത സംവിധായകനും, ഗായകനുമായ അൽഫോൻസ് ജോസഫ് ഒരുക്കിയ സംഗീത പരിപാടിയായിരുന്നു ആദ്യ ദിവസത്തെ പ്രധാന ആകർഷണം. അൽഫോൺസ് താൻ ആലപിച്ച പൊന്നിയൻ സെൽവനിലെ ഗാനം ആദ്യമായി കൊച്ചിയിലെ വേദിയിൽ പാടി.

അതേസമയം, സംസ്ഥാനത്ത് ഇത്തവണ ഓണക്കാലം മഴജാഗ്രതയിലാണ്. ഉത്രാടദിനമായ ഇന്ന് അതിതീവ്ര മഴയ്ക്കാണ് സാധ്യത. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണുള്ളത്. തിരുവോണദിനമായ നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ചും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തമാകും.

കോമറിൻ മേഖലയിലെ ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. ഒപ്പം ബംഗാൾ ഉൾക്കടലിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രതവേണമെന്നാണ് അറിയിപ്പ്.

വൈദ്യുതി വകുപ്പിൻറെ ഒൻപത് ജില്ലകളിൽ റെഡ് അലേർട്ട് തുടരുന്നു. കടലിൽ കാറ്റിനും മോശം കാലവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൂന്ന് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.