Kerala

‘സമൂഹത്തിന്റെയും സമുദായത്തിന്റെയും ശബ്ദമാണ് ചന്ദ്രിക”; ആശങ്കപ്പെടുന്നുവെങ്കിൽ അവിടെയാണ് ലീഗിന്റെ ഇടമെന്ന് കെഎം ഷാജി

ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം അവസനാപ്പിക്കുന്നതിൽ പ്രതികരണവുമായി ലീഗ് നേതാവ് കെഎം ഷാജി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വാക്കുകൾ ഉദ്ദരിച്ചാണ് കെഎം ഷാജിയുടെ പ്രതികരണം. ചന്ദ്രികക്ക് ഒരു പ്രയാസം എന്ന് കേട്ടപ്പോൾ നമുക്ക് ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും പല തരത്തിൽ പ്രതികരിക്കാൻ വരുന്നുണ്ട്. ഇതൊരു സമൂഹത്തിന്റേയും സമുദായത്തിന്റേയും ശബ്ദമായിരുന്നു. അവർക്ക് വേണമെങ്കിലും വേണ്ടെങ്കിലും അവർക്ക് വേണ്ടി സംസാരിക്കാനാണ് മഹാരധന്മാരായ നേതാക്കൾ ഇതുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രികയ്ക്കായി സംസാരിക്കുന്നവർ വരിക്കാരാവണമെന്നും ലീഗിന്റെ മെമ്പർഷിപ്പ് എടുക്കണമെന്നും പറയരുത്. അവർ ആശങ്ക പ്രകടിപ്പിക്കുന്നുവെങ്കിൽ അവിടെയാണ് ലീഗിന്റെ ഇടമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ശത്രുവാണെന്ന് പുറം കാഴ്ച ആടുമ്പോഴും അവരിലും ലീഗൊരു ഇടം ഉണ്ടാക്കിയിട്ടുണ്ടെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. അതുകൊണ്ട് അവരും പറയട്ടെ. അതിനവർക്ക് അവകാശമുണ്ട്. നേതാക്കൾ പണിഞ്ഞതും പഠിപ്പിച്ചതും അത് തന്നെയാണെന്നും കെഎം ഷാജി കൂട്ടിച്ചേർത്തു.

കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ചന്ദ്രികയുമായി ബന്ധപ്പെട്ട പല വാർത്തകളും പുറത്ത്‌ ചർച്ചയാണല്ലൊ
അതിലെനിക്കിഷ്ടം സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങളുടെ വാക്കു എടുക്കാനാണു
നല്ല വായനയും തെളിഞ്ഞ ധാരണയുമുള്ള വ്യക്തിയാണു തങ്ങൾ എന്നു യൂത്ത്‌ ലീഗിലും ഇപ്പോൾ ലീഗിലും അദ്ധേഹത്തിനു കീഴിൽ പ്രവർത്തിക്കുമ്പോൾ എനിക്ക്‌ തികച്ചും ബോധ്യമുണ്ട്‌
ചന്ദ്രികക്ക്‌ ഒരു പ്രയാസം എന്ന് കേട്ടപ്പോൾ നമുകിഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും
ഒക്കെ പലതരത്തിൽ പ്രതികരിക്കാൻ വരുന്നുണ്ട്‌
വരട്ടെ
വരികയും വേണം
കാരണം ഇതൊരു സമൂഹത്തിന്റെയും സമുദായത്തിന്റെയും ശബ്ദമാണു .. അശരണരായി കിടക്കുമ്പോൾ ഇതവരുടെ ശബ്ദമായിരുന്നു
അവർക്കു വേണമെങ്കിലും വേണ്ടെങ്കിലും അവർക്കു വേണ്ടി സംസാരിക്കാനാണു മഹാരധന്മാരായ നേതാക്കൾ ഇതുണ്ടാക്കിയത്‌ .
ചന്ദ്രികക്കായി സംസാരിക്കുന്നവർ , ആഗ്രഹിക്കുന്നവർ ലീഗിന്റെ മെമ്പർഷിപ്പ്‌ എടുക്കണമെന്നും ചന്ദ്രിക വരിക്കാരാവണം എന്നൊന്നും പറയരുത്‌
അവർ ആകുലപ്പെടുന്നുവെങ്കിൽ
ആശങ്ക പ്രകടിപ്പിക്കുന്നുവെങ്കിൽ അവിടെയാണു ലീഗിന്റെ ഇടം !!
ശത്രുവാണെന്നു പുറം കാഴ്ച ആടുമ്പോഴും അവരിലും ലീഗൊരു ഇടം ഉണ്ടാക്കിയിട്ടുണ്ടെന്നു തിരിച്ചറിയുകയാണു വേണ്ടത്‌
അതുകൊണ്ട്‌ അവരും പറയട്ടെ
ചോദിക്കട്ടെ
അതിനവർക്കു അവകാശമുണ്ട്‌
നമ്മുടെ നേതാക്കൾ പണിഞ്ഞതും
പഠിപ്പിച്ചതും അതു തന്നെയാണു