Kerala

സംസ്ഥാനത്ത് ഇനി ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് വില കൂടും

സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ ഉയരും. പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം വർധിപ്പിച്ചുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ സഭയിൽ പറഞ്ഞു. 

500 രൂപ മുതൽ 999 രൂപവരെ വിലവരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതൽ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലുമാണ് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയത്.

പഴവർഗങ്ങളും മറ്റ് കാർഷി ഉത്പ്പന്നങ്ങളും ഉപയോഗിച്ച് എഥനോൾ ഉൾപ്പടെയുള്ള മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുകയും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. പൊലറ്റ് പ്രൊജക്ട് എന്ന നിലയിൽ തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ മരച്ചീനിയിൽ നിന്നും എഥനോളും മറ്റ് മൂല്യ വർധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്കായി രണ്ട് കോടി രൂപ മാറ്റിവച്ചു.

ബജറ്റ് അവതരണം കഴിഞ്ഞതോടെ സഭയിൽ പ്രതിപക്ഷ ബഹളം ആരംഭിച്ചു. പൊതുജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ബജറ്റ് ജനവിരുദ്ധമാണെന്നും പകൽ കൊള്ളയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.