Kerala

ആറ് വയസുകാരനെ കളരിത്തറയിൽ വച്ച് കഴുത്തറുത്തു; ശേഷം കുഴിച്ചുമൂടി വാഴ നട്ടു; കേരളത്തിലെ ആദ്യ നരബലി നടന്നിട്ട് 49 വർഷം

രേഖകൾ പ്രകാരം കേരളത്തിലെ ആദ്യ നരബലി സംഭവിച്ചത് 1973 ലാണ്. കൊല്ലം ജില്ലയിലെ കുണ്ടറ മുളവനയിലാണ് ആറു വയസ്സുകാരനെ മാതൃ സഹോദരൻ തന്നെ ബലി നൽകിയത്. സംഭവത്തിൽ പ്രതിയായ അഴകേശനെ തൂക്കിലേറ്റിയിരുന്നു.

അന്ധവിശ്വാസത്തിന്റെ പേരിൽ രേഖകൾ പ്രകാരം കേരളത്തിൽ ആദ്യം ജീവൻ ബലി നൽകേണ്ടി വന്നത് ആറു വയസ്സുകാരനായ ദേവദാസാണ്. 49 വർഷം മുൻപാണ് സംഭവം. സ്വന്തം മാതാവിൻറെ സഹോദരൻ തന്നെയാണ് വീട്ടിലെ കളരി തറയിൽ വെച്ച് ദേവദാസിനെ നരബലിക്ക് ഇരയാക്കിയത്. ദേവി പ്രീതിക്ക് വേണ്ടിയാണ് നരബലി നടത്തിയത് എന്നായിരുന്നു അന്ന് പ്രതിയായ അഴകേശൻ പറഞ്ഞത്.

ശങ്കരോദയം സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന ദേവദാസിനെ അവധി ദിവസമാണ് അഴകേശൻ നരബലി നൽകാൻ തീരുമാനിച്ചത്. പട്ടാപ്പകൽ അഴകേശൻ 6 വയസുകാരനെ വീട്ടിലെ കളരിത്തറയിൽ വച്ച് കഴുത്തറുത്ത് കൊന്നു. ശേഷം മൃതദേഹം കുഴിച്ചുമൂടി അതിനു മുകളിൽ ഒരു വാഴ നട്ടു. പക്ഷേ പോലീസ് വളരെ വേഗം എല്ലാം കണ്ടെത്തി. സംഭവം നടന്ന വീട്ടിൽ ഇപ്പോൾ താമസിക്കുന്നത് അഴകേശന്റെ സഹോദരനും കുടുംബവുമാണ്.

വിവിധ സ്ഥലങ്ങൾ സന്ദർശനം നടത്തിയ ശേഷം സന്യാസി രൂപത്തിലാണ് അഴകേശൻ നാട്ടിൽ തിരികെയെത്തിയത്. കളരിത്തറയും മറ്റ് സാമഗ്രികളും അഴകേശന്റെ ബന്ധുക്കൾ ഉൾപ്പെടെ നാട്ടുകാർ ചേർന്ന് തല്ലി തകർത്തു.

പൊലീസ് നടത്തിയ കണ്ടെത്തലുകൾ ഓരോന്നും കോടതിയും ശരിവെച്ചു. കോടതി വിധിയെത്തുടർന്ന് പ്രതി അഴകേശനെ വർഷങ്ങൾക്കു മുൻപ് തൂക്കിലേറ്റി.