India Kerala

ബഷീറിന്റെ മരണം; കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സി.പി.എമ്മിന് കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സി.പി.എമ്മിന് കാന്തപുരം വിഭാഗത്തിന്റെ മുന്നറിയിപ്പ്. ശക്തമായ നടപടി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും പ്രതി ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം തുടരുന്ന സാഹചര്യത്തിലാണ് കാന്തപുരം വിഭാഗത്തിന്റെ ഇടപെടല്‍. മക്കയിലുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേസ് അട്ടിമറിക്കുന്നതിലുള്ള ആശങ്ക അറിയിച്ചു.

കാന്തപുരം വിഭാഗത്തിന്റെ മുഖപ്പത്രമായ സിറാജിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവിയാണ് മരിച്ച കെ.എം ബഷീര്‍. അതുകൊണ്ടു തന്നെ ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് സംഘടനാപരമായ ബാധ്യതയായി കൂടി കാന്തപുരം ഗ്രൂപ്പ് കണക്കാക്കുന്നു. കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതിലുള്ള ആശങ്ക നേരത്തേ തന്നെ സി.പി.എം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും കാന്തപുരം വിഭാഗം അറിയിച്ചിരുന്നു. രക്തസാംപിള്‍ പരിശോധനയിലെ അട്ടിമറി പുറത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാരിനോടുള്ള നിലപാട് സംഘടന കടുപ്പിച്ചത്.

കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സംഘടന നേതൃത്വം അറിയിച്ചു. മക്കയിലുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് പൊലീസ് നടപടികളിലുള്ള പ്രതിഷേധം അറിയിച്ചു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന ഉറപ്പ് മുഖ്യമന്ത്രി കാന്തപുരത്തിന് നല്‍കി. മുഖ്യമന്ത്രിയുടെ വാക്ക് കാന്തപുരം വിഭാഗം മുഖവിലക്കെടുത്തിട്ടില്ല. പരസ്യ പ്രതിഷേധം നടത്താന്‍ സംഘടനയുടെ തിരുവനന്തപുരം ജില്ലാ ഘടകത്തിന് കേരള മുസ്ലിം ജമാഅത്ത് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന തലത്തില്‍ പ്രക്ഷോഭം നടത്തുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന ഏക മുസ്ലിം ഗ്രൂപ്പാണ് കാന്തപുരത്തിന്റേത്.