Kerala

വല്ലപ്പോഴും ജനങ്ങളുടെ കാര്യം കൂടി നോക്കണം; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍

സംസ്ഥാനത്ത് വർധിച്ചു വരുന്ന കൊലപാതക പരമ്പരയിൽ മുഖ്യമന്ത്രിയെ വിമർശിച്ച് കെ സുധാകരന്‍ എംപി. സ്വന്തം സുരക്ഷ വർധിപ്പിക്കുന്ന പിണറായി വിജയൻ ജനങ്ങളുടെ കാര്യത്തിൽ കൂടി ശ്രദ്ധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. കേരളത്തിൽ ആരും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടുന്ന സാഹചര്യമാണ്. സംസ്ഥാനത്ത് കൊലപാതകങ്ങളുടെ തുടര്‍ക്കഥയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം വിമർശിച്ചു.

പാലക്കാട് സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചു. തുടരെയുള്ള സംഭവങ്ങൾ ക്രമസമാധാന തകര്‍ച്ചയെയാണ് കാണിക്കുന്നത്. ലഹരി മാഫിയുടെയും ഗുണ്ടാസംഘങ്ങളുടെയും തട്ടിപ്പ് സംഘങ്ങളുടെയും പറുദീസയായി കേരളം മാറി. ആഭ്യന്തര വകുപ്പ് നിര്‍ജ്ജീവമാണ്. അക്രമ സാധ്യത മുന്‍കൂട്ടി തിരിച്ചറിയാനോ തടയാനോ സംസ്ഥാന രഹസ്യാന്വേഷണ സംവിധാനത്തിന് കഴിയുന്നില്ല. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് ജനങ്ങളുടെ സുരക്ഷയെക്കാള്‍ സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് താല്‍പ്പര്യമെന്നും സുധാകരന്‍ പരിഹസിച്ചു. കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിരോധിക്കണം. പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ പാലക്കാട് രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നു. പകപോക്കലിന്റെ പേരില്‍ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഹീനരാഷ്ട്രീയ ആശയത്തിന് അറുതി വരുത്തണമെന്നും സുധാകരന്‍ പറഞ്ഞു.