Kerala

‘ജോ ജോസഫിന് പാർട്ടിയുമായി ബന്ധമില്ല, ആകെയുള്ള ബന്ധം അദ്ദേഹത്തിന്റെ ഹൃദയം ഇടത് ഭാഗത്താണ്’ : കെ സുധാകരൻ

ഡോ. ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതിൽ എൽഡിഎഫിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് ക.സുധാകരൻ. പാർട്ടിക്ക് വേണ്ടി പോരാടുന്ന അരുൺകുമാറിനെ ഒഴിവാക്കി ആർക്കും അറിയാത്ത ഒരാളെ സ്ഥാനാർത്ഥിയാക്കിയത് അഭിപ്രായ ഭിന്നതയാണ് സൂചിപ്പിക്കുന്നതെന്ന് കെ.സുധാകരൻ പറഞ്ഞു. ഈ അഭിപ്രയവ്യത്യാസം കാരണം യുഡിഎഫിന് വിജയസാധ്യത ഏറിയെന്നും കെ.സുധാകരൻ വ്യക്തമാക്കി.

‘ജോ ജോസഫിന് ഇടത് പക്ഷവുമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ ഹൃദയം ഇടതുഭാഗത്താണ് എന്നത് മാത്രമാണ് ഇടത് പക്ഷവുമായി അദ്ദേഹത്തിനുള്ള ഏക ബന്ധം’- കെ സുധാകരൻ പറഞ്ഞു.

സ്ഥാനാർഥി നിർണയത്തിൽ ബാഹ്യ സമ്മർദമുണ്ട്, എന്നാൽ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സഭ ഇടപെട്ടുവെന്ന് കരുതുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. സഭയ്ക്ക് എൽഡിഎഫിനെ പിന്തുണയ്ക്കാനാവില്ല. തൃക്കാക്കരയിലേത് പേയ്‌മെന്റ് സീറ്റാകാൻ സാധ്യതയുണ്ട്. ഇത്രയും കമ്മീഷൻ വാങ്ങുന്ന വേറെ ഏത് പാർട്ടിയുണ്ടെന്ന് കെ സുധാകരൻ ചോദിക്കുന്നു.

കെ.വി തോമസ് വിഷയത്തിവും കെ സുധാകരൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. കെ.വി തോമസിന് എന്തുമാകാമെന്നും, അദ്ദേഹത്തിന് പിന്തുണയ്ക്കുകയോ പിന്തുണയ്ക്കാതിരിക്കുകയോ ചെയ്യാമെന്ന് കെ സുധാകരൻ പറഞ്ഞു. അദ്ദേഹത്തെ കോൺഗ്രസ് ഒഴിവാക്കി, കെവി ഉള്ളതും ഇല്ലാത്തതും കോൺഗ്രസിന് സമമാണെന്നും സുധാകരൻ പറഞ്ഞു.