Kerala

തെരുവ് നായ പ്രശ്നം : വിപുലമായ റിപ്പോർട്ട് തയാറാക്കാൻ ജസ്റ്റിസ് എസ്. സിരിജഗൻ സമിതി

തെരുവ് നായ പ്രശ്നപരിഹാരത്തിന് വിപുലമായ റിപ്പോർട്ട് തയാറാക്കാൻ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് എസ്. സിരിജഗൻ സമിതി. നാല് ദിവസത്തിനകം നിയമ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർ കൂടി ഉൾപ്പെട്ട ഉന്നതതല സമിതി യോഗം ചേരും. നിലവിലെ സാഹചര്യവും, സർക്കാർ – തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികളും പരിശോധിക്കും. ഉന്നത യോഗത്തിലെ തീരുമാനങ്ങൾ അടക്കം സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന തൽസ്ഥിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

ഈ മാസം 28ന് മുൻപ് സിരിജഗൻ സമിതി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. 28ന് തെരുവ് നായ കേസ് പരിഗണിക്കുമ്പോൾ സിരിജഗൻ സമിതിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് ഇടക്കാല ഉത്തരവിടാമെന്നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത്. അതിനാൽ തന്നെ വിഷയത്തിന്റെ ഗൗരവം പ്രതിഫലിക്കുന്ന തൽസ്ഥിതി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാനാണ് സിരിജഗൻ സമിതിയുടെ ശ്രമം.

നാല് ദിവസത്തിനകം ജസ്റ്റിസ് എസ്. സിരിജഗൻ, നിയമ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതി യോഗം ചേരും. സംസ്ഥാനത്തെ തെരുവ് നായ്ക്കളുടെ കണക്ക്, അക്രമകാരികളായ നായ്ക്കളുടെ കടിയേറ്റ സംഭവങ്ങളുടെ എണ്ണം, പേവിഷ വാക്‌സിൻ ഉപയോഗം, നായ്ക്കൾക്കുള്ള ഷെൽട്ടർ ഹോമുകൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ യോഗത്തിൽ ക്രോഡീകരിക്കും. എബിസി പ്രോഗ്രാം അഥവാ തെരുവ് നായകളുടെ ജനന നിയന്ത്രണ പദ്ധതി നടപ്പാക്കുന്നതിൽ സർക്കാർ – തദ്ദേശ സ്ഥാപനങ്ങൾ വരുത്തുന്ന വീഴ്ചകളും യോഗത്തിൽ ചർച്ചയാകും. അടിയന്തര പരിഹാര നിർദേശങ്ങളും സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന തൽസ്ഥിതി റിപ്പോർട്ടിലുണ്ടാകും.