India Kerala

സ്വത്ത് തര്‍ക്കം; ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു

ഇടുക്കി രാജകുമാരിയില്‍ സ്വത്തുതർക്കത്തെ തുടർന്ന് ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു.‌ കുരുവിളാസിറ്റി, മുണ്ടോംകണ്ടത്തിൽ റെജിമോനാണ് മരിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് റെജിമോനും സഹോദരന്‍ സജീവനും തമ്മില്‍ നടന്ന സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായാത്.

ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. റെജിമോനും ജേഷ്ഠനായ സജീവനും തമ്മിൽ വർഷങ്ങളായി സ്വത്ത് തർക്കം ഉണ്ടായിരുന്നു. ഇന്നലെ പകൽ ഇതുമായി ബന്ധപ്പെട്ട് സജീവന്റെ മകളുടെ ഭർത്താവ് ശ്യാം മോഹനെ റെജിമോൻ മർദിച്ചു എന്നാണ് വിവരം. ഇത് ചോദിക്കാൻ വീട്ടിൽ എത്തിയ സജീവനുമായി റെജിമോൻ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ശ്യാം മോഹനും സജീവനൊപ്പം ഉണ്ടായിരുന്നു.

വാക്കുതർക്കം സംഘർഷമായി. ഇതിനിടയിൽ ആരോ വാക്കത്തി കൊണ്ട് റെജി മോനെ വെട്ടി. റെജിമോന്റെ മകളുടെ ഭർത്താവ് സ്റ്റെബിനും വെട്ടേറ്റു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോൾ റെജിമോനും സ്റ്റെബിനും രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ശ്യാം മോഹൻ സമീപത്ത് ബോധം കെട്ടു കിടക്കുകയായിരുന്നു.

നാട്ടുകാരാണ് റെജിമോൻ, സ്റ്റെബിൻ, ശ്യാം എന്നിവരെ രാജകുമാരിയിലെ ആശുപത്രിയിൽ എത്തിച്ചത്. റെജിമോൻ സംഭവ സ്ഥലത്തു വച്ചു മരിച്ചു എന്നാണ് സൂചന. സ്റ്റെബിന്റെ പരുക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശ്യാം മോഹൻ രാജകുമാരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. റെജിമോനെ വെട്ടിയത് ആരാണെന്ന് അറിയില്ല എന്നാണ് ശ്യാം പൊലീസിനോട് പറഞ്ഞത്. അതേ സമയം സംഘർഷ സമയത്ത് ഇവിടെ ഉണ്ടായിരുന്ന സജീവനെയും ശ്യാം മോഹനെയും രാത്രി വൈകി ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു