India Kerala

സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്രകാലാവസ്ഥാനിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ചൂട് ഉയരും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഉയര്‍ന്ന താപനില അനുഭവപ്പെടുക. ഇന്നലെ കോട്ടയത്തും ആലപ്പുഴയിലും രേഖപ്പെടുത്തിയത് 37. 3ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. ഇന്നും സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രിസെലല്‍ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.

ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലർത്തണമെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിചു. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയവക്ക് സാധ്യതയുണ്ട്. നിര്‍ജലീകരണം തടയുന്നതിനായി ധാരാളമായി വെള്ളം കുടിക്കണം. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവരും, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നും മുന്നറിയിപ്പിലുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ നേരത്തെ തന്നെ തൊഴിലാളികളുടെ ജോലി സമയത്തിൽ ക്രമീകരണം നടത്തിയിരുന്നു.