Kerala

സംസ്ഥാനത്ത് അരിവില നിയന്ത്രിക്കാന്‍ സർക്കാർ ഇടപെടൽ; ഇന്ന് ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

സംസ്ഥാനത്ത് അരി വില നിയന്ത്രിക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍. ആന്ധ്രയില്‍ നിന്ന് അരി ഇറക്കുമതി ചർച്ച ചെയ്യാൻ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ ഇന്ന് ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുമായി ചര്‍ച്ച നടത്തും. 11.30ന് തിരുവനന്തപുരത്താണ് യോഗം. കേരളത്തിന് ആവശ്യമുള്ള ആന്ധ്ര ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

ഒരുരു കിലോ ജയ അരിയുടെ വില 35 രൂപയിൽ നിന്ന് 60രൂപയിലേക്ക് വർദ്ധിച്ചിരിക്കുകയാണ്. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 രൂപയിലേക്കുയർന്നു. വില നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കിൽ അരി വിതരണം ചെയ്യും.

ആന്ധ്ര,കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഉല്‍പാദനത്തില്‍ വന്ന കുറവാണ് വിലക്കയറ്റത്തിന് മുഖ്യ കാരണമായി സര്‍ക്കാര്‍ പറയുന്നത്. കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ അരി ലഭ്യമാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു .