India Kerala

‘ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’; കോഴിക്കോട് എൻഐടിയിൽ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ

ഗോഡ്സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നതിനിടെ ‘ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന ബാനർ തൂക്കി എസ്എഫ്ഐ. എസ്എഫ്ഐ കോഴിക്കോട് എന്ന പേരിലാണ് എൻഐടിയിൽ ബാനർ സ്ഥാപിച്ചത്.

ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവൻ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിംഗ് ഇന്ത്യ’ എന്നായിരുന്നു അധ്യാപികയുടെ കമന്റ്. സംഭവത്തിൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.

ഗോഡ്സെയെ പ്രശംസിച്ച എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന്റെ വീടിനു മുമ്പിൽ ഡി.വൈ.എഫ്.ഐ ഫ്ളക്സ് വെച്ച് പ്രതിഷേധിച്ചിരുന്നു. ഷൈജ താമസിക്കുന്ന ചാത്തമംഗലത്തെ വീടിനു മുമ്പിലാണ് ചാത്തമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്ളക്സ് വെച്ചത്. ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടേതാണ് എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് സ്ഥാപിച്ചത്.