Kerala

കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.ഭൂരിഭാഗം രോഗികളും വീടുകളിലാണ്. അതിനു സൗകര്യമില്ലാത്തവർ ഡൊമിസിലറി കെയർ സെൻ്ററുകളിൽ കഴിയുന്നു. 138 ഡിമിസിലറി കെയർ സെൻ്ററുകൾ സംസ്ഥാനത്ത് ഉണ്ട്. ഇതിനു പുറമേ മറ്റു സജ്ജീകരണങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാരുണ്യ പദ്ധതിയിൽ എമ്പാനൽ ചെയ്യാൻ സ്വകാര്യ ആശുപത്രികളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. കാരുണ്യ പദ്ധതിയുടെ ഭാഗമായി 106 ആശുപത്രികൾ ഉണ്ടായിരുന്നത് ഇപ്പോൾ 165 ആയി ഉയർന്നുകഴിഞ്ഞു. ഇതുവഴി സ്വകാര്യ ആശുപത്രികളിലെ രോഗികൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കാൻ സാധിക്കും. ഈയിനത്തിൽ 88 കോടി രൂപയാണ് സർക്കാർ ചെലവാക്കിയത്. കൂടുതൽ സ്വകാര്യ ആശുപത്രികൾ കാരുണ്യ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറാവണം.

സ്വകാര്യ ആശുപത്രികൾ തങ്ങളുടെ ബെഡുകളുടെ സ്റ്റാറ്റസ് ഓരോ നാലു മണിക്കൂറിലും ജില്ലാ കൺട്രോൾ റൂമിൽ അപ്ഡേറ്റ് ചെയ്യണം. അനാവശ്യമായി ബെഡുകൾ ഉപയോഗിക്കുന്നത് തടയാൻ ഇത് അനിവാര്യമാണ്.