Kerala

15 വര്‍ഷം മുന്‍പുണ്ടായ അമ്മയുടെ വിയോഗം പകയാക്കി മയൂര്‍നാഥ്; ശശീന്ദ്രന്‍ കൊലപാതക കേസില്‍ തെളിവെടുപ്പ്

തൃശ്ശൂര്‍ അവണൂരില്‍ ശശീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ മയൂര്‍നാഥുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. ഇന്ന് രാവിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇന്നലെ ശശീന്ദ്രന്റ സംസ്‌കാരത്തിന് ശേഷം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യില്ലാണ് പ്രതി കുറ്റം സമ്മതിച്ചത്.

15 വര്‍ഷം മുമ്പ് ശശീന്ദ്രന്റെ ആദ്യ ഭാര്യയും മയൂര്‍നാഥന്റെ അമ്മയുമായ ബിന്ദു തീക്കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം അച്ഛനാണ് എന്നായിരുന്നു മയൂര്‍ നാഥ് കരുതിയിരുന്നത്. ഈ പകയാണ് കൊലപാതകത്തില്‍ എത്താനുള്ള കാരണം. ആയുര്‍വേദ ഡോക്ടര്‍ ആയ പ്രതി രാസക്കൂട്ടുകള്‍ വരുത്തിയത് ഓണ്‍ലൈന്‍ വഴിയാണ്. ഇത് കൂട്ടിച്ചേര്‍ത്താണ് വിഷം ഉണ്ടാക്കിയത്.

കടലക്കറിയില്‍ കലര്‍ത്തി അച്ഛനെ മാത്രം കൊലപ്പെടുത്തുക എന്നതായിരുന്നു മയൂര്‍നാഥിന്റെ ഉദ്ദേശം. ഇതിനുശേഷം ആത്മഹത്യ ചെയ്യാനും പ്രതി പദ്ധതി ഇട്ടിരുന്നു. എന്നാല്‍ രണ്ടാനമ്മ ഗീതയും ശശീന്ദ്രന്റെ അമ്മ കമലാക്ഷിയും തോട്ടത്തിലെ ജോലിക്കാരും ഭക്ഷണം കഴിച്ച് കുഴഞ്ഞുവീണതോടെ ഈ ശ്രമം ഉപേക്ഷിച്ചുവെന്നും പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു.