Kerala

പകർച്ചവ്യാധി വർധിക്കുമ്പോഴും നാഥനില്ലാതെ എറണാകുളത്തെ ആരോഗ്യവകുപ്പ്; ഡിഎംഒ ഇല്ലാതായിട്ട് മാസങ്ങൾ

പകർച്ചവ്യാധി വർധിക്കുമ്പോഴും നാഥനില്ലാതെ എറണാകുളത്തെ ആരോഗ്യവകുപ്പ് . ജില്ലയിൽ ഡിഎംഒ ഇല്ലാതായിട്ട് മാസങ്ങളായി. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്ന് ജനപ്രതിനിധികൾ ആരോപിക്കുന്നു. ( ernakulam dont have dmo for past few months )

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഒരാഴ്ചക്കിടെ രോഗം ബാധിച്ചത് 92 പേർക്കാണ്. ഡിഎംഒയെ അടിയന്തരമായി നിയമിക്കണമെന്നാണ് ആവശ്യം.

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു. ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കേണ്ടതാണെന്ന് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലാ കളക്ടർമാരുമായി കൂടിയാലോചിച്ച് വിവിധ വകുപ്പുകളും ജനപ്രതിനിധികളുമായും ചർച്ച ചെയ്ത് വാർഡുതലം മുതലുള്ള ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നായിരുന്നു മന്ത്രിയുടെ നിർദേശം.