Kerala

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയും ഇ.ഡി അന്വേഷണം ഊർജ്ജിതമാക്കുന്നു

ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ടട്രേറ്റ്. ചെറുതും വലുതുമായ പദ്ധതികളില്‍ കമ്മീഷന്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നീക്കം. ശിവശങ്കരനൊപ്പം പ്രവർത്തിച്ച കൂടുതല്‍ ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്തേക്കും. അതേസമയം സ്വർണക്കടത്ത് കേസില്‍ നയതന്ത്ര പരിരക്ഷയുണ്ടായിരുന്ന കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ എന്‍ഐഎയും കസ്റ്റംസും ആരംഭിച്ചിട്ടുണ്ട്.

ചെറുതും വലുതുമായ വിവിധ പദ്ധതികളില്‍ ശിവശങ്കരനും ഒപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും കമ്മീഷന്‍ ഇടപാട് നടത്തിയിട്ടുണ്ടോ എന്നാണ് ഇഡിയുടെ സംശയം. പല പദ്ധതികളിലും കരാറില്‍ ഏർപ്പെട്ട കമ്പനികളെ കുറിച്ചുളള അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത് എന്നാണ് വിവരം. ഇതിനോടകം പല പദ്ധതികളിലായി കരാർ ലഭിച്ച കമ്പനികളുടെ വിശദാംശങ്ങള്‍ ഇ.ഡി ശേഖരിച്ച് കഴിഞ്ഞു. ശിവശങ്കരനുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന രണ്ട് ഉദ്യോഗസ്ഥരാണ് ഇഡിയുടെ നിരീക്ഷണത്തില്‍ ഉള്ളത്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഹാജരാകാന്‍ നോട്ടീസ് നല്കിയിട്ടുണ്ട്. രവീന്ദ്രന്‍റെ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചേക്കാം. പദ്ധതികളുടെ വിശദാംശങ്ങള്‍ ചോർത്തി നല്കി കമ്മീഷന് തട്ടിയിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്. അതേസമയം യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം നയതന്ത്ര പരിരക്ഷയുള്ളവരെ ചോദ്യം ചെയ്യുന്നതിനും തുടർ നടപടി സ്വീകരിക്കുന്നതിനുമുള്ള നടപടികള്‍ എന്‍ഐഎ ആരംഭിച്ചു. സ്വർണക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ തന്നെ രക്ഷപ്പെട്ട അറ്റാഷയെ അടക്കം ചോദ്യം ചെയ്യുന്നതിന് വേണ്ടി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. കോണ്‍സുലേറ്റിലെ അക്കൌണ്ടന്‍റായ ഖാലിനെയും പിടികൂടാനുള്ള നീക്കത്തിലാണ് എന്‍ഐഎ. കസ്റ്റംസും ശിവശങ്കരനെ അടക്കം അറസ്റ്റ് ചെയ്യാന്‍ നീക്കം ആരംഭിച്ചു.