Kerala

നാടകീയ രംഗങ്ങള്‍, പ്രതിഷേധം, ട്വിസ്റ്റ്.. ബഹുദൂരം അതിവേഗം പിന്നിട്ട് കൊച്ചിയില്‍

നാടകീയമായിരുന്നു സ്വപ്നയെയും സന്ദീപിനെയും കൊണ്ട് കേരളത്തിലേക്കുള്ള എന്‍ഐഎ സംഘത്തിന്‍റെ യാത്ര.

അറസ്റ്റ് പോലെ നാടകീയമായിരുന്നു സ്വപ്നയെയും സന്ദീപിനെയും കൊണ്ട് കേരളത്തിലേക്കുള്ള എന്‍ഐഎ സംഘത്തിന്‍റെ യാത്ര. വരവ് പ്രതീക്ഷിച്ച് വാളയാറില്‍ മാധ്യമങ്ങള്‍. വാളയാര്‍ കടന്നുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിത വഴിത്തിരിവും. വാളയാര്‍ മുതല്‍ ആലുവ വരെയുള്ള ആ യാത്ര ഇങ്ങനെയായിരുന്നു…

ബംഗളൂരുവില്‍ നിന്ന് സ്വപ്നയെയും സന്ദീപിനെയും കൊണ്ടുവരുന്നത് എങ്ങനെ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. വാളയാര്‍ വഴിയെന്ന് സൂചന ലഭിച്ചതോടെ മാധ്യമങ്ങള്‍ വാളയാറിലെത്തി. ചെക്പോസ്റ്റില്‍ എന്‍ഐഎയുടെ അറിയിപ്പ് ലഭിച്ചതോടെ അര്‍ധരാത്രി വരെ കാത്തു. എന്‍ഐഎ സംഘം പുലര്‍ച്ചെ ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട വിവരം ലഭിച്ചതോടെ വാളയാര്‍ വീണ്ടും സജീവം.

എന്‍ഐ.എ സംഘത്തിന് അഭിവാദ്യം അര്‍പ്പിക്കാന്‍ ഒരു സംഘം. ബംഗളുരുവിലേക്ക് രക്ഷപ്പെടാന്‍ സര്‍ക്കാറും പൊലീസും സഹായിച്ചുവെന്ന ആരോപിച്ച് പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസും.

പ്രതിഷേധത്തിനിടെ എന്‍ഐഎ സംഘത്തിന്റെ വാഹന വ്യൂഹം അതിര്‍ത്തി കടന്ന് 11.25ന് വാളയാര്‍ ടോള്‍പ്ലാസയിലേക്ക്. പ്രതികളെയും കൊണ്ട് ഇരച്ചുപാഞ്ഞ് വാഹനങ്ങള്‍. സിഗ്നലുകള്‍ തുറന്നിട്ട് സൌകര്യമൊരുക്കി പോലീസ്. വിവാദം കത്തുന്ന കേസിലെ പ്രതികളെ കാണാന്‍ വഴിനീളെ ആളുകള്‍. ഇടയ്ക്കിടെ പ്രതിഷേധങ്ങളും.

വടക്കാഞ്ചേരി ടോള്‍പ്ലാസക്ക് തൊട്ട്മുന്‍പ് ട്വിസ്റ്റ്. സ്വപ്ന സഞ്ചരിച്ച വാഹനം പഞ്ചര്‍. സ്കോര്‍പ്പിയോയില്‍ നിന്ന് സ്വപ്ന ഇന്നോവയിലേക്ക്. ചോദ്യങ്ങള്‍ക്ക് മൌനം മറുപടി. അല്‍പം കഴിഞ്ഞ് വാഹനവ്യൂഹം വീണ്ടും നിര്‍ത്തി. അന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍ സ്വപ്നയുള്ള ഇന്നോവയിലേക്ക്. ബഹുദൂരം അതിവേഗം പിന്നിട്ട് പ്രതികള്‍ കൊച്ചിയില്‍.. ഇനി ചോദ്യോത്തരത്തിലേക്ക്.