Kerala

അഡ്വ. എ ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സി.പി.ഐ

പാര്‍ട്ടിക്കും പാര്‍ട്ടി നയങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരെ ദൃശ്യമാധ്യമങ്ങളിലൂടെ നിരന്തരം നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി അച്ചടക്ക ലംഘനമാണെന്ന് സിപിഐ ബ്രാഞ്ച് ജനറല്‍ ബോഡി യോഗം

അഡ്വ. എ ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സി.പി.ഐ. സി.പി.ഐയുടെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിലെ പൂര്‍ണ്ണ അംഗമാണ് അഡ്വ.എ.ജയശങ്കര്‍. പാര്‍ട്ടിക്കും പാര്‍ട്ടി നയങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരെ ദൃശ്യമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. പാര്‍ട്ടി മുന്‍കൈ എടുത്ത് രൂപീകരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സംവിധാനത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും അഡ്വ. ജയശങ്കര്‍ നിരന്തരമായി അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരസ്യ വിമര്‍ശനങ്ങളും ആരോപണങ്ങളും നടത്തി കൊണ്ടിരിക്കുകയാണെന്ന് സി.പി.ഐ ബ്രാഞ്ച് ജനറല്‍ബോഡി യോഗം വിലയിരുത്തി.

ഇത് അംഗീകരിക്കാനാവില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ജനറല്‍ ബോഡി യോഗം ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ജയശങ്കര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും യോഗം വിലയിരുത്തി. തുടര്‍ന്നാണ് പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള ‘പരസ്യ ശാസന’ എന്ന അച്ചടക്ക നടപടിക്ക് ജയശങ്കറിനെ വിധേയനാക്കിയത്.