Kerala

ഹോട്ടലും റെസ്റ്റോറന്റും ജൂണ്‍ 9 മുതല്‍ പ്രവര്‍ത്തിപ്പിക്കാം, ഇരുന്നു കഴിക്കാം

മാളുകളിലെ തിയറ്ററുകളും കുട്ടികളുടെ പാര്‍ക്കും തുറക്കരുത്. സംസ്ഥാനത്ത് നിർമാണ സാധനങ്ങൾക്കു വില കൂടുന്ന പ്രവണതയുണ്ട്

സംസ്ഥാനത്തെ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ ജൂണ്‍ 9 മുതല്‍ നിയന്ത്രണവിധേയമയി പ്രവര്‍ത്തിപ്പിക്കാം. ജൂണ്‍ എട്ടിനു തുറക്കാമെങ്കിലും അന്ന് സ്ഥാപനം അണുവിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റസ്റ്റോറന്റുകള്‍ തുറന്ന് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍ പൊതുനിബന്ധനകള്‍ക്ക് പുറമേ ഹോം ഡലിവറി പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹോം ഡലിവറിക്ക് പോകുന്നവരുടെ താപപരിശോധന നടത്തണം.

ഹോട്ടലുകള്‍

  • താമസിക്കാനുള്ള ഹോട്ടലുകളില്‍ സാനിറ്റൈസര്‍, താപപരിശോധനാ സംവിധാനങ്ങള്‍ എന്നിവയുണ്ടായിരിക്കണം
  • ഹാജരാകുന്ന ജീവനക്കാര്‍ക്കും ഗസ്റ്റുകള്‍ക്കും രോഗലക്ഷണം ഉണ്ടായിരിക്കരുത്
  • ജീവനക്കാരും അതിഥികളും ഹോട്ടലിലുള്ള മുഴുവന്‍ സമയവും മുഖാവരണം നിര്‍ബന്ധമായും ധരിച്ചിരിക്കണം
  • അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനത്തിന് പ്രത്യേക സംവിധാനമുണ്ടായിരിക്കണം
  • ലിഫ്റ്റില്‍ കയറുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം, അകലം പാലിക്കണം
  • എസ്‌കലേറ്ററുകളില്‍ ഒന്നിടവിട്ട പടികളില്‍ നില്‍ക്കണം
  • അതിഥികള്‍ യാത്രാചരിത്രം, ആരോഗ്യസ്ഥിതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി നല്‍കണം
  • പേയ്‌മെന്റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗത്തിലാക്കണം, സ്പര്‍ശനം ഒഴിവാക്കണം
  • ലഗേജുകള്‍ അണുവിമുക്തമാക്കണം
  • കണ്ടെയ്ന്‍മെന്റ് സോണുകള്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെടണം
  • റൂം സര്‍വീസ് പരമാവധി പ്രോത്സാഹിപ്പിക്കണം
  • റൂമിന്റെ വാതില്‍ക്കല്‍ ആഹാരസാധനങ്ങള്‍ വെക്കണം, അതിഥികളുടെ കൈയ്യില്‍ നേരിട്ട് നല്‍കരുത്
  • എയര്‍കണ്ടീഷണറുകള്‍ 24-30 ഡിഗ്രിയില്‍ പ്രവര്‍ത്തിപ്പിക്കണം
  • പരിസരവും ശൗചാലയവും അണുവിമുക്തമാക്കണം
  • കുട്ടികളുടെ കളിസ്ഥലങ്ങള്‍ അടച്ചിടണം

റെസ്റ്റോ​റന്റുകള്‍

  • ബുഫേ നടത്തുന്നുവെങ്കില്‍ സാമൂഹിക അലകം കൃത്യമായി പാലിക്കണം.
  • മെനു കാര്‍ഡുകള്‍ ഒരാള്‍ ഉപയോഗിച്ച ശേഷം നശിപ്പിക്കുന്ന രീതിയില്‍ ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കണം
  • തുണികൊണ്ടുള്ള നാപ്കിനുകള്‍ക്ക് പകരം പേപ്പര്‍ നാപ്കിന്‍ ഉപയോഗിക്കുക
  • റസ്‌റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പുന്നവര്‍ മാസ്‌കും കൈയ്യുറയും ധരിക്കണം
  • ഫുഡ് കോര്‍ട്ടുകളിലും റസ്‌റ്റോറന്റുകളിലും സിറ്റിങ് കപ്പാസിറ്റുയുടെ 50 ശതമാനം മാത്രമേ പാടുള്ളൂ
  • ജീവനക്കാര്‍ മാസ്‌കും കൈയുറയും ധരിക്കണം.
  • ഡിജിറ്റല്‍ മാര്‍ഗത്തിലുള്ള പണം കൈമാറ്റം പ്രോത്സാഹിപ്പിക്കണം
  • എല്ലാ ടേബിളുകളും ഉപഭോക്താവ് പോയ ശേഷം അണുവിമുക്തമാക്കണം
  • മാളുകള്‍ക്കുള്ളിലെ സിനിമാ ഹാളുകള്‍ അടച്ചിടണം
  • കുട്ടികളുടെ കളിസ്ഥലങ്ങള്‍, ഗെയിം ആര്‍ക്കേഡുകള്‍ എന്നിവ തുറക്കരുത്.