India Kerala

സി.പി.എം -സി.പി.ഐ തര്‍ക്കം രൂക്ഷമാകുന്നു

തെരഞ്ഞെടുപ്പ് കാലഘട്ടമായതിനാല്‍ സി.പി.എം തീരുമാനങ്ങളിലെ എതിര്‍പ്പ് സി.പി.ഐ പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല മുന്‍കാലങ്ങളിലെ പോലെ സി.പി.ഐ തിരുത്തല്‍ ശക്തിയായി തുടരണമെന്നാവശ്യം കഴിഞ്ഞ ദിവസം അവസാനിച്ച നേതൃയോഗങ്ങളിലും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടേയും പല തീരുമാനങ്ങളിലുമുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ച് സി.പി.ഐ രംഗത്ത് വരുന്നത്.പൊലീസ് കമ്മീഷറേറ്റ് രൂപീകരിച്ചതിന് പിന്നാലെ പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം കൂടി നല്‍കാനുള്ള നീക്കത്തിനെതിരെയാണ് സി.പി.ഐ ആദ്യം പരസ്യമായ രംഗത്ത് വന്നത്. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി കത്ത് നല്‍കിയതോടെയാണ് സി.പി.എം നേതൃത്വം സി.പി.ഐയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള നീക്കം ഏത് നിലയിലും തടയാന്‍ തന്നെയാണ് സി.പി.ഐയിലുള്ളത്.

കുന്നത്തുനാട് ഭൂമി ഇടപാടിലും സി.പി.ഐ പിടിമുറിക്കിയത് ഇതിന്റെ തുടര്‍ച്ചയായിട്ടാണ്.മന്ത്രി അറിയാതെ ഫയല്‍ നീക്കമുണ്ടാവരുതെന്നാവശ്യപ്പെട്ട് റവന്യൂ സെക്രട്ടറിക്ക് റവന്യൂ മന്ത്രി കത്ത് നല്‍കിയതും നേതൃത്വത്തിന്‍റെ അനുമതിയോട് കൂടിയാണ്.ബിഷപ്പ് ഫ്രാങ്കോയുടെ കാര്‍ട്ടൂണുമായി ബന്ധപ്പെട്ട വിവാദത്തില്‍ എ.കെ ബാലന്റെ നിലപാടിനോടും സി.പി.ഐക്ക് കടുത്ത അതൃപ്തിയുണ്ട്. ലളിതകലാ അക്കാദമി ഒരു സ്വയംഭരണ സംവിധാനമാണെന്നും ഒരു മന്ത്രിക്കും അതിൽ ഇടപെടാൻ അവകാശമില്ലെന്നും സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയതും അത് കൊണ്ട് തന്നെ.മൂന്നാര്‍ അടക്കമുള്ള വിഷയങ്ങളില്‍ നേരത്തെയുണ്ടായിരിന്ന സി.പി.എം-സി.പി.ഐ പോര് വീണ്ടും ആരംഭിക്കുന്നത് മുന്നണി നേതൃത്വത്തിനും തലവേദന സൃഷ്ടിക്കുന്നതാണ്.