Kerala

കോവിഡ്; കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങൾ

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വിവാഹം, മരണം, മറ്റ് പൊതു പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചു. തുറന്ന സ്ഥലത്ത് 200 പേർക്കും, അടച്ചിട്ട മുറിയിൽ 100 പേര്‍ക്കും പങ്കെടുക്കാം. 10 വയസ്സിന് താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനമില്ല.

പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കും. പൊതുവാഹനങ്ങളിൽ സീറ്റിംഗ് കപ്പാസിറ്റിയെക്കാൾ ആളെ കയറ്റരുത്. ആരാധാനാലയങ്ങളില്‍ ഒരേസമയം 100ലധികം പേര്‍ പാടില്ല. ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം ഉറപ്പുവരുത്തണം.

മുഴുവൻ തദ്ദേശ സ്ഥാപനങ്ങളോടും കൺട്രോൾ റൂം പുനഃസ്ഥാപിക്കാൻ കലക്ടർ നിർദേശിച്ചു. വാർഡ് തലത്തില്‍ റാപിഡ് റെസ്പോണ്‍സ് ടീമിനെ പുനഃസ്ഥാപിക്കണം. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ലോക്ക്ഡൗൺ വേണ്ടിവരുമെന്നും കലക്ടർ എസ്. സാംബശിവ റാവു അറിയിച്ചു.