Kerala

കോവിഡ് പ്രതിരോധം: ചിലയിടങ്ങളിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ചില സ്ഥലങ്ങളിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. വാർഡുതല സമിതികൾ രൂപവത്ക്കരിക്കുന്നതിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വീഴ്ച വരുത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശം. കോവിഡ് നിയന്ത്രണം സംബന്ധിച്ച് തദ്ദേശ ഭരണ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വീഴ്ച ഉണ്ടായത്. ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിലും അലംഭാവമുണ്ടായി. പഞ്ചായത്തുകൾ വാർഡ് തല സമിതികൾ രൂപീകരിക്കണം. വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കണം. കോവിഡ് രോഗികൾക്കാവശ്യമായ സഹായം വാർഡ്തല കമ്മിറ്റികൾ ചെയ്യണം. അടിയന്തര തിരുത്തൽ നടപടി സ്വീകരിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

അതിനായി സന്നദ്ധപ്രവർത്തകരെ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് തലത്തിൽ മെഡിക്കൽ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായ സ്ഥലങ്ങളിൽ ആവശ്യമായ ചികിത്സ ഒരുക്കണം. വാക്‌സിനേഷനിൽ വാർഡുതല അംഗങ്ങൾക്ക് മുൻഗണന നൽകും. ഇവർ വാക്‌സിനേഷൻ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.