Kerala

സംസ്ഥാനത്ത് ലോക്ഡൌണ്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കും; ആരാധനാലയങ്ങള്‍ തുറക്കുന്നത് മതമേലധ്യക്ഷന്‍മാരുമായുള്ള ചര്‍ച്ചക്ക് ശേഷം

കേന്ദ്രം പ്രഖ്യാപിച്ച എല്ലാ ഇളവുകളും നടപ്പാക്കിയാല്‍ ഇതുവരെ സ്വീകരിച്ച പ്രതിരോധ പ്രവത്തനങ്ങള്‍ താറുമാറാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ലോക്ഡൌണില്‍ കേന്ദ്രം നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് എന്തൊക്കെ ഇളവ് നല്‍കാമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.കേന്ദ്രം പ്രഖ്യാപിച്ച എല്ലാ ഇളവുകളും നടപ്പാക്കിയാല്‍ ഇതുവരെ സ്വീകരിച്ച പ്രതിരോധ പ്രവത്തനങ്ങള്‍ താറുമാറാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.അതുകൊണ്ട് കേന്ദ്രം പറഞ്ഞിരിക്കുന്ന എല്ലാ ഇളവുകളും കേരളത്തിലുണ്ടാകാന്‍ സാധ്യതയില്ല.

അൺലോക്ക് എന്ന പേരിൽ ജൂൺ എട്ട് മുതൽ വലിയ ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ആരാധനാലയങ്ങളും മാളുകളും എല്ലാ തുറക്കാം.അന്തര്‍സംസ്ഥാനയാത്രക്ക് പാസ് വേണ്ട തുടങ്ങിയ കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശങ്ങളില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ അതിതീവ്രമേഖലകളിൽ നിന്നും ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ എത്തുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സംസ്ഥാനം കാണുന്നത്.അത് കൊണ്ട് പാസ് തുടരണമെന്നാണ് കേരളത്തിന്‍റെ നിലപാട്

ആരാധനാലയങ്ങൾ തുറന്ന് കൊടുക്കുന്നതിലും കടുത്ത ആശങ്ക സംസ്ഥാനത്തിനുണ്ട്. മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തിയാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.ആരാധനാലയങ്ങള്‍ തുറന്നാലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും.മാളുകളും ഹോട്ടലുകളും തുറന്നാലും ആളുകളുടെ എണ്ണത്തിലടക്കം നിയന്ത്രണങ്ങളുണ്ടാകും. നിലവില്‍ ജില്ലകള്‍ക്കുള്ളിലാണ് പൊതു ഗതാഗതമുള്ളത്.കേന്ദ്ര ഇളവുകള്‍ അനുസരിച്ച് അന്തര്‍ ജില്ല യാത്രയ്ക്ക് പൊതുഗതാഗതം ആരംഭിക്കണമോ എന്ന കാര്യവും ഇന്ന് തീരുമാനിക്കും.ഏത് മേഖലയില്‍ ഇളവ് നല്‍കിയാലും നിയന്ത്രണങ്ങളുണ്ടാകുമെന്ന് തന്നെയാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.