Kerala

സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പീഡനക്കേസ് കോടതി ഇന്ന് പരിഗണിക്കും

സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമകേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി.

സിവിക് ചന്ദ്രനെതിരായ മറ്റൊരു ലൈംഗിക പീഡനക്കേസില്‍ കോഴിക്കോട് ജില്ലാ കോടതി ഇന്നലെ മുന്‍ കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ഏപ്രിലില്‍ പുസ്തക പ്രസാധനത്തിന് കൊയിലാണ്ടിക്ക് സമീപം നന്തിയില്‍ ഒത്തുകൂടിയപ്പോഴാണ് സംഭവമെന്നായിരുന്നു പരാതി. പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിലയിരുത്തിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാനാണ് അതിജീവിതയുടെ തീരുമാനം.

ഉപാധികളില്ലാതെയാണ് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദളിതര്‍ക്ക് വേണ്ടി പൊതുസമൂഹത്തില്‍ സംസാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും, ലൈംഗിക വൈകൃത സ്വഭാവമുള്ള സിവിക്കിന് ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ പ്രായവും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സിവിക് ചന്ദ്രന്റെ വാദം. വടകര ഡി വൈ എസ് പി യാണ് കേസ് അന്വേഷിച്ചത്.